‘ജനങ്ങളെ പെരുവഴിയിലാക്കുന്ന സ്ഥിരം കലാപരിപാടി ഇനി അനുവദിക്കാനാവില്ല’
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സ്ഥാപനത്തിൽ പ്രതിസന്ധിയുണ്ടാക്കിയ യൂണിയൻ നേതൃത്വവും മാനേജ്മെന്റും ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കണമെന്നു മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സർക്കാരിന്റെ വാക്കു ലംഘിച്ച് പണിമുടക്കിയവരുടെ ഉത്തവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നു പറയുന്നതിൽ എന്തു ന്യായമാണ് ഉള്ളത്? കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കേണ്ടത് സർക്കാരല്ല, അതു തെറ്റായ ധാരണയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളം കൊടുക്കേണ്ട ബാധ്യത മാനേജ്മെന്റിനാണ്. കെഎസ്ആർടിസിയിൽ പ്രതിസന്ധി ഉണ്ടായപ്പോഴാണ് സർക്കാർ ഇടപെട്ടത്.
എന്നാൽ, യൂണിയനുകൾ സർക്കാരിനെ വിശ്വാസത്തിലെടുത്തില്ല. പിന്നെ എന്തിനാണ് വീണ്ടും സർക്കാരിനെ സമീപിക്കുന്നത്. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിപ്പിക്കുന്ന തരത്തിൽ സമരം ചെയ്യുകയും പാവപ്പെട്ട ജനങ്ങളെ പെരുവഴിയിലാക്കുകയും ചെയ്യുന്ന സ്ഥിരം കലാപരിപാടി ഇനി അനുവദിക്കാൻ കഴിയില്ല.
സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയവർ തന്നെ പ്രശ്നം പരിഹരിക്കണം. സർക്കാർ കൊടുത്ത വാക്ക് പാലിക്കാതിരുന്നിട്ടില്ല. പത്താം തീയതി ശമ്പളം നൽകാം പണിമുടക്കരുത് എന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ആ അഭ്യർഥന മാനിക്കാത്ത യൂണിയൻ നേതൃത്വമാണ് പ്രതിസന്ധിയുണ്ടാക്കിയത്. സിഐടിയു നേതൃത്വം മാതൃകാപരമായ സമീപനമാണ് കാണിച്ചത്. എന്നാൽ, യൂണിയനിലെ തൊഴിലാളികൾ മിക്കവരും പണിമുടക്കി.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂട്ടായ പരിശ്രമം വേണം. പണം കയ്യിൽ സൂക്ഷിച്ചിട്ടു കൊടുക്കാതിരിക്കുന്നതല്ല. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടത്തി. യൂണിയനുകൾ വാശി പിടിച്ചാൽ അംഗീകരിക്കില്ല. സർക്കാരിനെ ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന നേതാക്കളുടെ മനോഭാവം മാറാതെ പ്രശ്നത്തിനു പരിഹാരം ഉണ്ടാകില്ല.
സർക്കാരിനെതിരെയുള്ള സമരം ജനങ്ങൾക്കെതിരെയുള്ള സമരം ആകരുത്. പണിമുടക്കിയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ജനങ്ങളാണ്. പണിമുടക്കി സാമ്പത്തികക്ലേശം ഉണ്ടായാൽ അനുഭവിക്കേണ്ടത് ജീവനക്കാരാണെന്നും മന്ത്രി പറഞ്ഞു.
English Summary: Minister Antony Raju on the KSRTC salary issue