മാനുകളും മയിലുകളുമായി രക്ഷപ്പെട്ട സംഘത്തെ തടഞ്ഞു; 3 പൊലീസുകാരെ കൊന്ന് വേട്ടക്കാർ
Mail This Article
ഭോപ്പാൽ∙ മധ്യപ്രദേശിലെ ഗുണ ജില്ലയിൽ വേട്ടക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രാത്രി വേട്ടയ്‌ക്കിറങ്ങിയ സംഘം, തടയാനെത്തിയ പൊലീസുകാർക്കെതിരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗ്വാളിയർ – ചമ്പൽ മേഖലയിൽ രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന ആരോൺ പ്രദേശത്തായിരുന്നു സംഭവം.
ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് വനത്തിൽ പൊലീസിനുനേരെ ഏഴോ എട്ടോ പേരുൾപ്പെടുന്ന വേട്ടക്കാരുടെ സംഘം വെടിയുതിർത്തത്. വേട്ടയാടിയ മാനുകളും മയിലുകളുമായി രക്ഷപ്പെടാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെയാണ് ഇവർ വെടിവച്ചതെന്നാണ് റിപ്പോർട്ട്. വനത്തിൽ വേട്ടക്കാരുടെ സംഘത്തെ കണ്ടതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം തിരച്ചിലിന് ഇറങ്ങിയത്.
സബ് ഇൻസ്പെക്ടറായ രാജ്കുമാർ ജാദവ്, ഹെഡ് കോൺസ്റ്റബിൾ സാൻത്രാം മീണ, നീരജ് ഭാർഗവ എന്നിവരാണ് വേട്ടക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്ന് ഗുണ എസ്പി രാജീവ് മിശ്ര വ്യക്തമാക്കി. വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ ഇവർ പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. മറ്റു പൊലീസുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും വേട്ടക്കാർ രക്ഷപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇവർ വേട്ടയാടിയ മാനുകളുടെയും മയിലുകളുടെയും ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ പിടിച്ചെടുത്തു.
English Summary: Poachers kill three MP cops during late-night gunbattle in Guna district