ADVERTISEMENT

ജയ്പുർ∙ എല്ലാ പ്രതിസന്ധികളെയും കോണ്‍ഗ്രസ് അതിജീവിക്കുമെന്ന പ്രത്യാശ പങ്കുവച്ചു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളെ മറികടക്കുമെന്ന് ഓരോ അംഗങ്ങളും ദൃഢനിശ്ചയമെടുക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. ‘നമ്മൾ അതിജീവിക്കും. അതായിരിക്കണം ദൃഢനിശ്ചയം. അതായിരിക്കണം നവ സങ്കൽപ്പം’ – ചിന്തന്‍ ശിബിരത്തിന്റെ സമാപന സന്ദേശത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു.

കോൺഗ്രസിനെ പുനരുദ്ധരിക്കുന്നതിന് കശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന പദയാത്ര പ്രഖ്യാപിച്ചുകൊണ്ടാണ് സോണിയ സംസാരിച്ചുതുടങ്ങിയത്. ‘ഭാരത് ജോഡോ’ എന്നു പേരിട്ട പദയാത്രയിൽ കോൺഗ്രസിലെ എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് സോണിയ വ്യക്തമാക്കി.

‘നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും, യുവാക്കളും പ്രായമായവരുമെല്ലാം ഈ പദയാത്രയുടെ ഭാഗമാകും. ആരോഗ്യ പ്രശ്നങ്ങളും പ്രായത്തിന്റേതായ വെല്ലുവിളികളും മറികടന്ന് ഈ യാത്രയുടെ ഭാഗമാകാനുള്ള വഴികൾ എന്നെപ്പോലുള്ള മുതിർന്ന നേതാക്കൾ കണ്ടെത്തേണ്ടിവരും. കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ദൈനംദിന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതായിരിക്കും ഈ പദയാത്ര’ – സോണിയ ഗാന്ധി പ്രഖ്യാപിച്ചു.

2024ലെ പൊതുതിരഞ്ഞെടുപ്പു മുൻനിർത്തിയാകും പാർട്ടിയിലെ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയെന്നും സോണിയ വ്യക്തമാക്കി. സംഘടനാതലത്തിലും ഓരോ സ്ഥാനങ്ങളിലേക്കും ഭാരവാഹികളെ നിയോഗിക്കുന്നതിലും വാർത്താവിതരണ രംഗത്തും ജനങ്ങളിലേക്കെത്തുന്ന ശൈലിയിലും സാമ്പത്തിക, തിരഞ്ഞെടുപ്പ് രംഗങ്ങളിലും പാർട്ടിക്കുള്ളിൽ സമൂല പരിഷ്കരണം വരും. ഇതിനായി മുഴുവൻസമയ കർമസമിതി രൂപീകരിക്കുമെന്നും സോണിയ വ്യക്തമാക്കി. പാർട്ടി നേരിടുന്ന വെല്ലുവിളികളെ കണ്ടെത്താനും പരിഹരിക്കാനുമായി ഉപദേശക സമിതി രൂപീകരിക്കും. അതു കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് ഈ ദൗത്യം നിർവഹിക്കുമെന്നും സോണിയ പറഞ്ഞു.

‘ഇതും നമ്മൾ അതിജീവിക്കും. അതാണു നമ്മുടെ ദൃഢനിശ്ചയം. അതാണു നമ്മുടെ നവ സങ്കൽപം. കോൺഗ്രസിനു പുതിയൊരു ഉദയമുണ്ടാകും. അതാണു നമ്മുടെ നവ സങ്കൽപ്പം’ – പ്രസംഗം ഉപസംഹരിച്ചുകൊണ്ട് സോണിയ പറഞ്ഞു.

English Summary : At Chintan Shivir, Sonia Gandhi says Cong to launch ‘Bharat Jodo Yatra’ on October 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com