ADVERTISEMENT

കൊച്ചി∙ ‘‘ഞാനൊരു ബിസിനസ് ടൂറിലാണ്, മേയ് 19നു നാട്ടിൽ തിരിച്ചെത്തും അപ്പോൾ നേരിൽ കാണാം....’’ ഒരാഴ്ച മുൻപ് കൊച്ചി സിറ്റി പൊലീസ് ആസ്ഥാനത്തു ലഭിച്ച ഇമെയിൽ സന്ദേശമാണിത്. സ്ത്രീപീഡനക്കേസിലെ പ്രതിയായ സിനിമാ നിർമാതാവും നടനുമായ കൊല്ലം സ്വദേശി വിജയ്ബാബുവാണ് ഈ സന്ദേശം കൊച്ചി സിറ്റി പൊലീസിന് അയച്ചത്. കഴിഞ്ഞ മാസം 22നു കേരളത്തിലെ അറിയപ്പെടുന്ന ഒരു പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കുറ്റം ആരോപിക്കപ്പെടുന്ന പ്രതി വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നടിയുടെ പരാതിയിൽ പ്രതിയായ ശേഷമാണു, താൻ ദുബായിയിലുണ്ടെന്നു വിജയ്ബാബു സ്വയം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സൗഹ‍ൃദ രാജ്യമായ യുഎഇയുടെ വാണിജ്യ തലസ്ഥാനത്തു തങ്ങിയിട്ടും പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കേരളാ പൊലീസ് ബുദ്ധിമുട്ടുകയാണ്. ഏറ്റവും അധികം മലയാളികളുള്ള ലോകനഗരത്തിലാണു വിജയ്ബാബു ഒളിവിൽ കഴിയുന്നത്. നാട്ടിലെത്തുമെന്നു വിജയ്ബാബു പറയുന്ന തീയതിക്ക് ഒരു പ്രത്യേകതയുണ്ട്. അതിന്റെ തൊട്ടുതലേന്നാണു ഹൈക്കോടതി വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പീഡനക്കേസുകളിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ നീതിന്യായ കോടതി ഏതു തരത്തിൽ സമീപിക്കുമെന്ന കാര്യത്തിൽ ആർക്കും വലിയ സംശയമുണ്ടാവാൻ സാധ്യത കുറവാണ്. എന്നാലും, കോടതിയുടെ തീരുമാനം അറിഞ്ഞിട്ടാവാം കീഴടങ്ങലെന്നു തീരുമാനിക്കാനുള്ള അവകാശം ഏതു പ്രതിക്കുമുണ്ട്. വിജയ്ബാബു കീഴടങ്ങലിനായി കൂടുതൽ സമയമെടുക്കുന്നതിന്റെ കാരണമാണ് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നത്. കേസിലെ പരാതിക്കാരിയും സാക്ഷികളുമെല്ലാം മലയാള സിനിമാരംഗവുമായി അടുപ്പമുള്ളവരാണ്. പ്രതി വിജയ്ബാബുവുമായി പല തരത്തിൽ അടുപ്പമുണ്ടായിരുന്നവർ. ഇവരെയെല്ലാം സ്വാധീനിക്കാൻ പ്രതിക്ക് അവസരം നൽകുന്ന കാലതാമസമാണ് അറസ്റ്റ് വൈകിയതിലൂടെ ഉണ്ടായിരിക്കുന്നത്. 

വിജയ്ബാബു തന്നെ നിശ്ചയിച്ച മേയ് 19നു മുൻപു കേരളാ പൊലീസിനു പ്രതിയെ നാട്ടിലെത്തിക്കാൻ കഴിയുമോയെന്നാണു കാത്തിരുന്നു കാണാനുള്ളത്. അതിനു കേരള പൊലീസിനെ സഹായിക്കാൻ കഴിയുന്ന ഒരേയൊരു അന്വേഷണ ഏജൻസിയേയുള്ളൂ. അത് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളാണ്. ലോകപൊലീസ് സേനകളുടെ രാജ്യാന്തര അന്വേഷണ കൂട്ടായ്മ. ഇന്ത്യയിൽ രണ്ട് ഏജൻസികളാണ് അവരോടു സഹകരിക്കുന്നത്, സിബിഐയും എൻഐഎയും. അതായത് ഈ ഏജൻസികളാണ് ഇന്ത്യയിലെ ഇന്റർപോളിന്റെ പ്രതിനിധികൾ. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ ഓരോ സംസ്ഥാന പൊലീസിലും ഇന്റർപോളിനെ സഹായിക്കാനുള്ള നോഡൽ ഏജൻസികളുണ്ടാവും. നമ്മുടെ ക്രൈംബ്രാഞ്ചിനാണ് അതിന്റെ പ്രാദേശിക ചുമതല.

ഇന്ത്യയടക്കം 194 അംഗരാജ്യങ്ങളുള്ള അതിവിപുലമായ രാജ്യാന്തര പൊലീസ് സംവിധാനമാണ് ഇന്നത്തെ ഇന്റർപോൾ. സഖ്യരാജ്യങ്ങളിലെ പ്രധാന അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടത്തിക്കൊടുക്കുകയാണ് ഇവരുടെ ദൗത്യം. സ്വന്തം നിലയ്ക്കുള്ള കുറ്റാന്വേഷണം ഇവർക്കു സാധാരണയില്ല. എന്നാൽ സംയുക്ത പരിശീലന പരിപാടികളിൽ പങ്കെടുത്തു വ്യക്തിപരമായ അടുപ്പമുണ്ടാക്കുന്ന വിവിധ രാജ്യങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ കുറ്റവാളികളെ സംബന്ധിക്കുന്ന അനൗപചാരികമായ വിവര കൈമാറ്റങ്ങൾ നടക്കാറുണ്ട്. അതൊന്നും പ്രോസിക്യൂഷൻ ആവശ്യത്തിനായി ഒരു രാജ്യത്തും നേരിട്ട് ഉപയോഗപ്പെടുത്താൻ കഴിയില്ല.

യാത്രാസൗകര്യങ്ങൾ ഏറെ വർധിച്ചതോടെ കുറ്റം ചെയ്ത ശേഷം വിചാരണയും ശിക്ഷയും ഒഴിവാക്കാൻ രാജ്യം വിട്ടുപോവുന്ന പ്രവണത കുറ്റവാളികൾക്കിടയിൽ വർധിച്ചതോടെയാണ് ഇന്റർപോളിന്റെ പ്രസക്തിയേറിയത്. കുറ്റവാളികളെ കണ്ടെത്തി പിടികൂടി കൈമാറാൻ സഹായിക്കുന്ന 3 തരം തിരച്ചിൽ നോട്ടിസുകളാണ് ഇന്റർപോൾ പ്രസിദ്ധീകരിക്കുന്നത്.

റെഡ് കോർണർ നോട്ടിസ്: പിടികിട്ടാപ്പുള്ളികളായ കൊടും കുറ്റവാളികളെ കണ്ടെത്താനുള്ള തിരച്ചിൽ നോട്ടിസാണിത്. ഇന്ത്യാക്കാരായ 200 പിടികിട്ടാപ്പുള്ളികളുടെ വിവരങ്ങൾ നിലവിൽ റെഡ് കോർണർ നോട്ടിസിലുണ്ട്. ഈ പട്ടികയിലെക്കു വിജയ്ബാബുവിനെയും ഉൾപ്പെടുത്താനുള്ള നീക്കമാണു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ സഹകരണത്തോടെ ക്രൈംബാഞ്ച് ഇപ്പോൾ നടത്തുന്നത്.

ബ്ലൂ നോട്ടിസ്: കുറ്റകൃത്യത്തിൽ അകപ്പെട്ട ഒരാൾ അറസ്റ്റിലാണെങ്കിലും അല്ലെങ്കിലും അയാളുടെ കൂടുതൽ വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നു ശേഖരിക്കുന്നതിനാണ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നത്. ഇതു പൊതുജനങ്ങൾക്കു നേരിട്ടു കാണാൻ കഴിയില്ല. സഖ്യരാജ്യങ്ങളിലെ പൊലീസ് സേനാംഗങ്ങൾക്കു കാണാനും വിവരം കൈമാറാനും കഴിയും. വിജയ്ബാബുവിനെതിരെ നിലവിൽ പുറപ്പെടുവിച്ചിരിക്കുന്നതു ബ്ലൂ കോർണർ നോട്ടിസാണ്.

ഗ്രീൻ നോട്ടിസ്: ഒരു രാജ്യത്തു കൊടുംപാതകം ചെയ്ത ഒരാൾ ഇതേ കുറ്റകൃത്യം മറ്റു രാജ്യങ്ങളിലും ആവർത്തിക്കാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ കുറ്റവാളിയെക്കുറിച്ചു ജനങ്ങൾക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നൽകുന്ന മുന്നറിയിപ്പാണിത്. ഇത്തരം പലതരം ആവശ്യങ്ങൾക്കുള്ള 7 തരം തിരച്ചിൽ നോട്ടിസുകൾ ഇന്റർപോളിനുണ്ട്.

English Summary: Sexual Assault case: Vijay Babu to Return on May 19?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com