സിൽവർലൈൻ പദ്ധതിക്ക് കല്ലിടുന്നതു പൂർണമായി നിർത്തിയിട്ടില്ല: മന്ത്രി രാജൻ
Mail This Article
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കു കല്ലിടുന്നത് പൂർണമായി നിർത്തിയിട്ടില്ലെന്നും സാമൂഹികാഘാത പഠനം വേഗത്തിലാക്കാൻ ജിയോ ടാഗ് അടക്കമുള്ള മറ്റു മാർഗങ്ങൾക്ക് അംഗീകാരം നൽകിയതാണെന്നും റവന്യൂ മന്ത്രി കെ.രാജൻ. ഭൂമി വിട്ടുകൊടുക്കാൻ എതിർപ്പില്ലാത്തവരുടെ ഭൂമിയിൽ കല്ലിടാമെന്നും സ്ഥാവരജംഗമ വസ്തുക്കളിൽ അതിരടയാളം രേഖപ്പെടുത്തണമെന്നും മറ്റിടങ്ങളിൽ ആധുനിക മാർഗങ്ങൾ ഉപയോഗിച്ചു സർവേ നടത്തണമെന്നുമാണ് കെ–റെയിൽ കോർപറേഷൻ ആവശ്യപ്പെട്ടത്. സർക്കാർ ഇതിനു അനുമതി നൽകുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
സർവേ നടപടികൾക്കു കാലതാമസം നേരിടുന്നതായി കോർപറേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു. സർവേ നീണ്ടുപോയാൽ അത് എല്ലാക്കാര്യങ്ങളെയും ബാധിക്കും. അതിനാൽ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് വ്യത്യസ്ത രീതിയിലുള്ള സർവേയ്ക്ക് സർക്കാർ അനുമതി നൽകിയത്. സർവേ നടത്താനുള്ള ഒരു മാർഗം മൂന്നു മാർഗമായി വിപുലീകരിക്കാൻ കെ–റെയിൽ ആവശ്യപ്പെട്ടപ്പോൾ അതിന് അംഗീകാരം നൽകുകയായിരുന്നു.’
‘‘സാമൂഹികാഘാത പഠനം ഭൂമി ഏറ്റെടുക്കാനല്ല. നഷ്ടപരിഹാരം നൽകാനുള്ളവർക്കു പറയാനുള്ളത് കേൾക്കും. അതു സംബന്ധിച്ച റിപ്പോർട്ട് വിദഗ്ധ സമിതി പഠിക്കും. അവരുടെ കൂടി അഭിപ്രായം കേട്ടശേഷമാകും അന്തിമ അലൈൻമെന്റ് തീരുമാനിക്കുക’ – മന്ത്രി പറഞ്ഞു.
English Summary: K Rajan on Silver Line survey