‘9 മേല്‍പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു; ലക്ഷ്യം ലെവല്‍ ക്രോസുകളില്ലാത്ത കേരളം’
Mail This Article
തിരുവനന്തപുരം∙ മേൽപ്പാലങ്ങളുടെ നിർമാണങ്ങളിൽ എൽഡിഎഫ് സർക്കാരിനു കീഴിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ചു പുരോഗമിക്കുകയാണെന്നു മന്ത്രി കുറിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ പുരോഗതിയാണ് ഈ പദ്ധതിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിനു സമര്‍പ്പിച്ചെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
9 മേല്‍പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു. ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സ്വപ്നമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ പുരോഗതിയാണ് ഈ പദ്ധതിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പാലം പ്രവൃത്തി പൂര്‍ത്തീകരിച്ചു നാടിന് സമര്‍പ്പിച്ചു.
ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ചു പുരോഗമിക്കുകയാണ്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് ഇവ നിര്‍മിക്കുന്നത്. കേരളത്തിലാദ്യമായാണ് ഈ രീതിയില്‍ പാലം നിര്‍മ്മിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പാലങ്ങളാണു നിര്‍മിക്കുന്നത്. കൊടുവള്ളി, തനൂര്‍ - തെയ്യാല, അകത്തേത്തറ, ചിറങ്ങര, ഗുരുവായൂര്‍, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ പൈലിങ് പൂര്‍ത്തിയാക്കി. വാടാനംകുറിശ്ശി, ഇരവിപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ പൈലിങ് അവസാനഘട്ടത്തിലാണ്. ചേളാരി - ചെട്ടിപ്പടി മേല്‍പാലത്തിന്‍റെ പുതുക്കിയ അലൈന്‍മെന്‍റിന് റെയില്‍വെയുടെ അനുമതി ലഭിക്കാനുണ്ട്.
ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന 6 മേല്‍പാലങ്ങളാണുള്ളത്. ഇതില്‍ ഫറോക്ക് റെയില്‍വെ മേല്‍പാലത്തിന്‍റെ പ്രവൃത്തി ആരംഭിച്ചു. കാരിത്താസ്, മുളന്തുരുത്തി മേല്‍പാലങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ബാക്കിയുള്ള റെയില്‍വെ പാലങ്ങളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കല്‍, റെയില്‍വെയുടെ അംഗീകാരം ലഭ്യമാക്കല്‍, അലൈന്‍മെന്‍റ് നിശ്ചയിക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്.
English Summary: Kerala without level crosses, minister PA Mohammed Riyas about dream project