‘ഗോതമ്പ് പൊടി കൊണ്ട് പണിത പാലം, സിമന്റ് ഉപയോഗിച്ചോ?’: ‘ഉറപ്പാ’ണെന്ന് പരിഹാസം
Mail This Article
കോഴിക്കോട്∙ നിർമാണത്തിലിരുന്ന മാവൂർ കൂളിമാട് പാലം തകർന്നതിനു പിന്നാലെ സർക്കാരിനെയും െപാതുമരാമത്ത് മന്ത്രിയെയും വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതാക്കളാണ് പാലം തകർന്ന സംഭവത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയത്. തകർന്ന പാലത്തിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചാണ് നേതാക്കൾ സർക്കാരിനെ പരിഹസിക്കുന്നത്.
‘പാലത്തിന്റെ നിർമാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?’ – യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ചോദിച്ചു.
‘അരിപ്പൊടി കൊണ്ട് പണിത സ്കൂൾ, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം. വൈറലായി കൂളിമാട് റിയാസ്. നല്ല ‘ഉറപ്പാണ്’ എൽഡിഎഫ്’ – ഇതായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
പി.കെ.ഫിറോസിന്റെ കുറിപ്പ്
ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകർന്നിരിക്കുന്നു. 29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പലതാണ്. ഈ പാലത്തിന്റെ നിർമാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്തു മന്ത്രിയാണോ? പാലത്തിന്റെ നിർമാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്എഫ്ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു.
English Summary: Mavoor bridge collapse