‘കുന്നംകുളം മാപ്പ്’ ചോദിച്ച് ശ്രീനിജിൻ; വിവാദമായപ്പോൾ പോസ്റ്റ് പിന്‍വലിച്ചു
Mail This Article
കൊച്ചി∙ ട്വന്‍റി20ക്കെതിരെ നടത്തിയ ആക്രമങ്ങളില്‍ പി.വി.ശ്രീനിജിന്‍ മാപ്പുപറയണമെന്ന ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച് എംഎൽഎ. ‘അരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പുണ്ടെങ്കിൽ തരണേ, ഒരാൾക്കു കൊടുക്കാനാണ്’– ശ്രീനിജിൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പ്രതികരിച്ചു. വിവാദമായതോടെ എംഎൽഎ സമൂഹമാധ്യമത്തിലെ പോസ്റ്റ് പിൻവലിച്ചു.
തൃക്കാക്കരയില്‍ വോട്ട് ആര്‍ക്കെന്ന് രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് തിങ്കളാഴ്ച പ്രതികരിച്ചു. മനസാക്ഷിവോട്ടാണോ, മുന്നണിക്കാണോ എന്ന് യോഗംചേര്‍ന്നു തീരുമാനിക്കും. സില്‍വര്‍ലൈനും അക്രമ രാഷ്ട്രീയവുമെല്ലാം വിലയിരുത്തുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.
ട്വന്റി20 സഖ്യത്തിന്‍റെ വോട്ടുവേണമെന്ന് പറയുന്ന ഇടതുമുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കണം. എന്തും വിളിച്ചുപറയുന്ന സ്ഥലം എംഎല്‍എയെ ആദ്യം നിയന്ത്രിക്കണം. ട്വന്‍റി20ക്കെതിരെ നടത്തിയ ആക്രമങ്ങളില്‍ പി.വി.ശ്രീനിജിന്‍ മാപ്പുപറയണം. വോട്ടുമാത്രം വേണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: PV Sreenijan MLA social media post against Sabu M Jacob