ADVERTISEMENT

പാലക്കാട്∙ ഇത്തവണത്തെ കാലവർഷവും ചുഴലികളുടെ പിടിയിൽവീണ്, പ്രാദേശികമായി തീവ്ര, അതിതീവ്രമഴയ്ക്ക് വഴിയൊരുക്കാനുളള സാധ്യതയേറുന്നതായി നിരീക്ഷണം. പിന്നിട്ട നാലുവർഷവും ഏതാണ്ട് അനുഭവം അത്തരത്തിലായിരുന്നു. 2018 ലുണ്ടായ അവസ്ഥയാണ് ഇപ്രാവശ്യം ഇടവത്തിന് മുൻപ് അന്തരീക്ഷത്തിൽ ഉണ്ടായതെങ്കിലും അന്നത്തെ മറ്റു സ്ഥിതിഗതികൾ ഇനിയുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ പ്രാദേശികമായി എപ്പോൾ വേണമെങ്കിലും മഴ കനത്തനാശമുണ്ടാകാമെന്നാണ് നിഗമനം. ഒരു പ്രദേശത്തെച്ചുറ്റിപ്പറ്റി മഴ കൂടുതൽ ‘ലോക്കലാ’യി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിൽ.

∙ ശ്രദ്ധാകേന്ദ്രം ചക്രവാതച്ചുഴി

കടലുകളിലെ മാറ്റവും ഉത്തരേന്ത്യയിൽ മുൻപില്ലാത്തവിധം അത്യുഷ്ണവും തുടരുമ്പോൾ കാലവർഷത്തിന്റെ തുടക്കവും പതിവുപോലെ ഒരു ഇടവേളയും പിന്നീടുളള ശക്തമായ വരവും ഉണ്ടായേക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ മാറ്റങ്ങൾ അനുസരിച്ചായിരിക്കും അടുത്തദിവസങ്ങളിൽ മഴപെയ്ത്തും അതിന്റെ വ്യാപനവും

ലക്ഷദ്വീപിനോടു ചേർന്നുള്ള ചക്രവാതം ന്യൂനമർദ്ദമായി രൂപപ്പെടാനുളള സാധ്യതയും വിദഗ്ധരിൽ ചിലർ തള്ളിക്കളയുന്നില്ല. അങ്ങനെയാണെങ്കിൽ അടുത്തദിവസം മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റിന്റെ ശക്തി മഴയ്ക്ക് ആക്കം കൂട്ടാനും സാധ്യതയുണ്ട്. ഒരാഴ്ചയായി അന്തരീക്ഷത്തിലെ വിവിധഘടകങ്ങളുടെ അടിസ്ഥാനത്തിൽ കാലവർഷം ഏതാണ്ട് എത്തിയെന്ന നിരീക്ഷണവുമുണ്ട്. എന്നാൽ, അങ്ങനെയൊന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

∙ കാലവർഷക്കാറ്റ് ഗതി മാറുമോ?

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദക്ഷിണാർധഗോളത്തിൽ നിന്നുളള വായു താപനില വർധിച്ച് പടിഞ്ഞാറ് ഭ‍ാഗത്തേയ്ക്കു നീങ്ങി കാർമേഘങ്ങളുമായി ആഫ്രിക്കൻ മുനമ്പിലെത്തി തിരിച്ചെത്തും. പിന്നീട് ഗൾഫ് മേഖലയിലൂടെയുള്ള സഞ്ചാരത്തിനിടെ മണൽഅംശം വൻതോതിൽ കലർന്ന് മേഘങ്ങൾക്കു കട്ടികൂടും. തുടർന്ന് കാറ്റ് അത്യുഷ്ണം അനുഭവപ്പെടുന്ന ടിബറ്റൻ പീഠഭൂമിയിലെത്തുന്നതോടെ സഹ്യപർവതത്തിൽ തട്ടിമഴയായി മാറുന്നതാണ് കാലവർഷത്തിന്റെ ഏകദേശരൂപം. 

കോട്ടയം ജില്ലയിൽ നിന്നുള്ള മഴക്കാഴ്ചകൾ. ചിത്രം : റിജോ ജോസഫ് ∙ മനോരമ
കോട്ടയം ജില്ലയിൽ നിന്നുള്ള മഴക്കാഴ്ചകൾ. ചിത്രം : റിജോ ജോസഫ് ∙ മനോരമ

കാലവർഷക്കാറ്റ് രൂപംകൊള്ളുന്ന ഈ റൂട്ടിൽ ഏവിടെയെങ്കിലും ഒരുനേരിയ മാറ്റമുണ്ടായാൽ മഴപെയ്ത്ത് താറുമാറാകും. ആഗോളതാപനത്തിന്റെ ഭാഗമായി ഈ റൂട്ടിലുണ്ടായ ഗതിമാറ്റം 2016 വരെ കാര്യമായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. 2018 ലെ മഹാപ്രളയത്തോടെ കേരളത്തിന് അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവന്നു. ബംഗാൾ, അറബിക്കടലുകളിലെ അസംതുലിതാവസ്ഥയും കാറ്റിന്റെ ഗതിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ചൂടിനെ തുടർന്ന് കടലിൽ രൂപംകൊള്ളുന്ന ചുഴലികളാണ് അതിനു പ്രധാന കാരണം. അതോടെ, പരമ്പരാഗത പാതയിൽ നിന്നു വ്യതിചലിച്ച് കാലവർഷം ചുഴലികളുടെ പാതയിൽ സഞ്ചരിക്കുന്നതായാണു നിഗമനം. 

ചുഴലിപോകുന്ന വഴി മഴപോകുന്ന സാഹചര്യമാണ് മുന്നുവർഷമായി അനുഭവപ്പെടുന്നത്. അതോടെ, പ്രാദേശികമായി അതിശക്തമായ മഴകളും നാശനഷ്ടങ്ങളും കൂടുതലായി സംഭവിച്ചു തുടങ്ങി. സാധ്യതാ പ്രവചനങ്ങളിൽ മഴ ഒതുങ്ങാതെയായി. കഴിഞ്ഞവർഷം കോട്ടയം ജില്ലയുടെ മലയോരത്തുണ്ടായ ദുരന്തം അതിന്റെ ഉദാഹരണമാണ്.

Rain-Wind-1248

അപ്രതീക്ഷിതമേഖലകളിൽ ശക്തവും അതിശക്തവും തീവ്രവുമായ മഴകളാണ് ലഭിച്ചത്. നിരീക്ഷണത്തിനും നിഗമനത്തിനുമപ്പുറം കാലവർഷത്തിന്റെ പിൻവാങ്ങിതുടങ്ങിയപ്പോഴേക്കും തുലവർഷത്തിന്റെ വരവും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ശക്തമായ ചക്രവാതങ്ങളും കഴിഞ്ഞവർഷം ഉണ്ടായി. കണക്കു കൂട്ടലുകൾക്കപ്പുറം വലിയ ആശയക്കുഴപ്പവും ആശങ്കയും ഉയർത്തിയ ദിവസങ്ങളായിരുന്നു അത്. 

∙ കാലവർഷത്തിലും വന്നു വലിയ മാറ്റം

ചുഴലി അവസാനിക്കുന്നതോടെ കാറ്റ് പീഠഭൂമിയിലേക്കു മാറുന്നതാണ് കാലവർഷത്തിലുണ്ടായിരുന്ന തുടർമഴ എന്ന അവസ്ഥയ്ക്ക് ഇടവേള ഉണ്ടാക്കുന്നത്. എന്നാൽ ഇടവേളയ്ക്കുശേഷം അതു മടങ്ങിയെത്തുമ്പോൾ രണ്ടുമാസത്തെ മഴ ഒരുമിച്ചു ലഭിക്കുന്ന സ്ഥിതിവിശേഷമുണ്ടാകുന്നത് മണ്ണിനു താങ്ങാൻ കഴിയില്ല. മുൻപ് അനുഭവപ്പെട്ടിരുന്ന സാധാരണകാലവർഷം ഏതാണ്ട് മാറിയെന്നാണ് നിരീക്ഷണം.

വരുംവർഷങ്ങളിൽ ഉത്തരേന്ത്യയിൽ ചൂടു വർധിക്കുമെന്നു പുതിയ പഠനങ്ങൾ പറയുന്നു. ബംഗാൾ ഉൾക്കടലിൽ നിന്നു മൂന്നും അറബിക്കടലിൽ നിന്നു രണ്ടുമായി കഴിഞ്ഞവർഷം അഞ്ചും ചുഴലിയാണു രൂപപ്പെട്ടത്. കൂടാതെ ന്യൂനമർദ്ദങ്ങളുമുണ്ടായി. മഹാപ്രളയം ഉണ്ടായ 2018 ൽ ആറു ചുഴലികൾ കാലവർഷത്തെ മാറ്റിമറിച്ചു. 2019 ൽ എട്ടും 2020 ൽ മൂന്നും ചുഴലികൾ കാലവർഷത്തെ സ്വാധീനിച്ചു.

കോട്ടയം ജില്ലയിൽ നിന്നുള്ള മഴക്കാഴ്ചകൾ. ചിത്രം : റിജോ ജോസഫ് ∙ മനോരമ
കോട്ടയം ജില്ലയിൽ നിന്നുള്ള മഴക്കാഴ്ചകൾ. ചിത്രം : റിജോ ജോസഫ് ∙ മനോരമ

2019 ൽ ഒരു സൂപ്പർ ചുഴലിയുമുണ്ടായി. പലപ്പോഴും ചുഴലികളുണ്ടാക്കുന്ന ആഘാതത്തിൽ നിന്ന് സംസ്ഥാനം കഷ്ടിച്ചാണ് രക്ഷപ്പെടുന്നതെന്നു കാലാവസ്ഥ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ചുഴലികളുടെ കേന്ദ്രമായി മാറുന്ന ബംഗാൾ ഉൾക്കടൽ മഴയെ ഏങ്ങനെയൊക്കെ ഗതിമാറ്റുമെന്നതു കാത്തിരുന്നു കാണേണ്ടിവരും. അറബിക്കടലും അതിന്റെ സ്വാധീനത്തിൽപ്പെട്ടാൽ ഒന്നിനും കണക്കില്ലാത്ത സ്ഥിതിവിശേഷം വന്നു ചേർന്നുകൂടായ്കയില്ല.

English Summary: Heat waves, floods and heavy rain, weather becomes unpredictable in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com