ADVERTISEMENT

തിരുവനന്തപുരം∙ ഇനിമുതൽ ഭക്ഷ്യ സുരക്ഷാ റജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്നു മാസത്തിനകം ഭക്ഷ്യ സുരക്ഷാ റജിസ്‌ട്രേഷന്‍–ലൈസന്‍സ് ലഭ്യമാക്കണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനും ഉന്നതതല യോഗത്തിൽ മന്ത്രി നിർദേശിച്ചു. കാലോചിതമായി ഭക്ഷ്യ സുരക്ഷാ കലണ്ടര്‍ പരിഷ്‌കരിക്കും. പരാതികള്‍ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യുന്നതിനു പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും.

ഭക്ഷ്യ സുരക്ഷാ പരിശോധന കുറച്ചു കഴിഞ്ഞ് നിര്‍ത്തുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുതെന്നു മന്ത്രി നിർദേശിച്ചു. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. അടപ്പിച്ച കടകള്‍ തുറക്കുന്നതിനു കൃത്യമായ മാനദണ്ഡം വേണം. പരിശോധനാ ഫലങ്ങള്‍ സമയബന്ധിതമായി ലഭിക്കാൻ നടപടി സ്വീകരിക്കണം. ജില്ലാതലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവർത്തനം വിശകലനം ചെയ്യണം. അസി. കമ്മിഷണര്‍മാര്‍ ഇതു വിലയിരുത്തണം. ഓരോ മാസവും പരിശോധന സംബന്ധിച്ച് സംസ്ഥാന തലത്തില്‍ വിശകലനം ചെയ്യണം. അവബോധ പരിപാടികളും ശക്തമാക്കണം. എഫ്എസ്എസ്എഐ നിര്‍ദേശിച്ച മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടിയിരിക്കണം. അവര്‍ മറ്റുള്ളവര്‍ക്കു പരിശീലനം നല്‍കണം. എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കു പൊലീസ് സുരക്ഷ തേടാമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 16 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 3297 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത 283 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1075 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 401 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 232 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. 674 ജൂസ് കടകളിലാണ് പരിശോധന നടത്തിയത്. 96 കടകള്‍ക്ക് നോട്ടിസ് നല്‍കി. എട്ടു കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6597 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4575 പരിശോനകളാണ് നടത്തിയത്. 101 പേര്‍ക്കു നോട്ടിസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 707 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 151 സര്‍വയലന്‍സ് സാംപിളുകള്‍ ശേഖരിച്ചു.

English Summary: Food safety registration and licence should be ensured : Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com