ADVERTISEMENT

തിരുവനന്തപുരം∙ ‘‘മാറ്റുവിൻ ചട്ടങ്ങളേ...’’ എന്നു മഹാകവി കുമാരനാശാൻ പാടിയെങ്കിലും കാലത്തിന് അനുസരിച്ചു മാറ്റാത്ത പല ചട്ടങ്ങളും ആണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഇതിൽ ചിലത് കാലഹരണപ്പെട്ടതും പ്രസക്തി ഇല്ലാത്തതുമാണ്. ചിലതു കേട്ടാൽ പുതിയ തലമുറയ്ക്കു കൗതുകം തോന്നും. ഖാദി ഗ്രാമ വ്യവസായ ബോർഡിൽ കുഷ്ഠ രോഗികൾ അംഗമാകാൻ പാടില്ലെന്ന വിലക്ക് ഈയിടെയാണ് മന്ത്രിസഭ തിരുത്തിയത്. കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്തവർക്ക് ഖാദി ഗ്രാമ വ്യവസായ ബോർഡിൽ അംഗമാകാൻ ഇതുവരെ വിലക്ക് ഉണ്ടായിരുന്നു. അതും ഭേദഗതി ചെയ്യാൻ തീരുമാനിച്ചു.

രോഗികളോടും അംഗപരിമിതരോടും വിവേചനം കാട്ടിയിരുന്ന ഒരു കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളായിരുന്നു ഇത്. കുഷ്ഠരോഗികളെ സമൂഹത്തിൽ അവഗണിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് 2018ൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിനായി 1957ലെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം.

∙ കൂജയിൽ വെള്ളം നിർബന്ധം

സംസ്ഥാനത്തെ ഫാക്ടറികളിലെ തൊഴിലാളികൾക്കു ജോലി സമയത്തു കുടിക്കാൻ വെള്ളം നൽകണമെന്നു തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഉണ്ട്. ഇതിനായി ഫാക്ടറിയിൽ നല്ല ഒന്നാന്തരം വാട്ടർ കൂളറും പ്യൂരിഫയറും സ്ഥാപിച്ചാലും നിയമം ഫാക്ടറി ഉടമയെ വെറുതെ വിടില്ല. കൂജയിൽ വെള്ളം വയ്ക്കണം എന്നാണു പഴയ കാലത്ത് ഉണ്ടാക്കിയ ചട്ടത്തിൽ പറയുന്നത്. എത്ര വാട്ടർ കൂളറുകൾ സ്ഥാപിച്ചാലും കൂജയിൽ വെള്ളമില്ലെങ്കിൽ പ്രശ്നമാണ്. ചിലപ്പോൾ ഫാക്ടറി ഉടമ ഇതിന്റെ പേരിൽ നിയമ നടപടി നേരിടേണ്ടി വരാം.

ഇത്തരം വ്യവസ്ഥകൾ ഇപ്പോഴും ഭേദഗതി ചെയ്യപ്പെടാതെ തുടരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരതിയാൽ ഇത്തരം കൗതുകകരമായ പല നിബന്ധനകളും കാണാം. സർക്കാർ ഉദ്യോഗസ്ഥർ സൗജന്യമായി സഞ്ചരിക്കുന്നതിനു മറ്റുള്ളവരുടെ വാഹനങ്ങളോ മൃഗങ്ങളെയോ ഉപയോഗിക്കരുത് എന്നാണ് ചട്ടത്തിൽ പറയുന്നത്. കാളവണ്ടിയും കുതിരവണ്ടിയും ഉണ്ടായിരുന്ന പഴയ കാലത്ത് ഉണ്ടാക്കിയ ചട്ടമാണിത്. മറ്റുള്ളവരുടെ കുതിരപ്പുറത്തോ ആനപ്പുറത്തോ കയറി പതിവായി സൗജന്യ യാത്ര പാടില്ലെന്ന് അർഥം. കഴുതയുടെ പുറത്തുള്ള യാത്രയും ഈ നിർവചനത്തിൽ വരും. മറ്റുള്ളവരുടെ കാളവണ്ടിയും കുതിര വണ്ടിയും ഈ രീതിയിൽ സൗജന്യമായി ഉപയോഗിക്കുന്നതും ശരിയല്ല. മോട്ടർ വാഹനങ്ങളുടെ ഇക്കാലത്ത് ചട്ടങ്ങൾക്ക് അതിന് അനുസരിച്ച് ഭേദഗതി വരുത്താൻ ആരും മിനക്കെട്ടിട്ടില്ല.

∙ മൺചട്ടി വാങ്ങരുത്

സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടു കെട്ടിടങ്ങളുടെ ശിലാസ്ഥാപനം, ഉദ്ഘാടനം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുമ്പോഴും ചില ചിട്ടകൾ പാലിക്കണം. അവർ ചടങ്ങിന്റെ ഭാഗമായി മൺചട്ടി പോലുള്ള ഉപഹാരങ്ങൾ വാങ്ങാൻ പാടില്ല. ഇപ്പോഴത്തെ കാലത്ത് ആരെങ്കിലും ഇത്തരം ഉപഹാരങ്ങൾ വാങ്ങുമോയെന്നു ചോദിച്ചാൽ ഉത്തരമില്ല.

സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും തങ്ങളുടെ ജോലിസ്ഥലത്തിനു 15 കിലോമീറ്റർ ചുറ്റളവിൽ താമസിക്കണം എന്നതാണ് മറ്റൊരു കാലഹരണപ്പെട്ട വ്യവസ്ഥ. സർക്കാർ ജീവനക്കാർ പതിവായി ട്രെയിനിലും ബസിലും വളരെ ദൂരം സഞ്ചരിച്ച് എത്തുന്നതിനാൽ ഈ വ്യവസ്ഥയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടു വർഷങ്ങളായി. 15 കിലോമീറ്ററിനുള്ളിൽ താമസിക്കാൻ സാധിക്കാത്തവർ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണം എന്നാണ് മറ്റൊരു വ്യവസ്ഥ. വർഷങ്ങളായി ദൂരെ ദിക്കിൽനിന്നു ട്രെയിനിൽ യാത്ര ചെയ്തു ജോലി ചെയ്തു മടങ്ങുന്നവരിൽ പലർക്കും ഇത്തരം ഒരു വ്യവസ്ഥ ഉണ്ടെന്ന് അറിയാമോ എന്നു പോലും സംശയമാണ്.

സർക്കാർ ഉദ്യോഗസ്ഥരെ ആദരിക്കുന്ന കാര്യത്തിലും ചില വ്യവസ്ഥകൾ ഉണ്ട്. ഏതെങ്കിലും ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥനെ ആദരിക്കണമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മു‍ൻകൂട്ടി സർക്കാരിൽനിന്ന് അനുമതി വാങ്ങണം. അനുമതി ലഭിച്ചാൽ മാത്രമേ ആദരം ഏറ്റു വാങ്ങാൻ സാധിക്കൂ. എന്നാൽ ഇത്തരമൊരു വ്യവസ്ഥ ഉണ്ടെങ്കിലും ഒട്ടേറെ സർക്കാർ ഉദ്യോഗസ്ഥർ ഇതെല്ലാം അവഗണിച്ച് ആദരം ഏറ്റു വാങ്ങുന്നുണ്ട്.

∙ പരീക്ഷയിലെ ഇരട്ടത്താപ്പ്

ചട്ടങ്ങൾ മാത്രമല്ല, കീഴ്‍വഴക്കങ്ങളും സർക്കാരിനു വലിയ ബാധ്യതയാണ്. ചില കീഴ്‍വഴക്കങ്ങൾ സർക്കാർ തുടങ്ങിവച്ചാൽ മാറ്റാൻ വലിയ ബുദ്ധിമുട്ടാണ്. നമ്മുടെ രാജ്യത്ത് ഉപരിപഠനത്തിനുള്ള പ്രധാന അടിസ്ഥാന യോഗ്യത ഇപ്പോൾ ഹയർ സെക്കൻഡറിയാണ്. വിദ്യാർഥിയുടെ ഭാവി തീരുമാനിക്കുന്ന യോഗ്യതാ പരീക്ഷയാണ് ഇത്. അതുകൊണ്ടുതന്നെ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് എസ്എസ്എൽസിയെക്കാൾ വലിയ പ്രാധാന്യമുണ്ട്. എന്നാൽ എസ്എസ്‍എൽസി പരീക്ഷയ്ക്കു പ്രാധാന്യം ഉണ്ടായിരുന്ന പഴയ കാലത്തിന്റെ തടവറയിലാണ് സർക്കാർ. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് ട്രഷറികളിൽ സൂക്ഷിക്കുകയും പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ രാവിലെ വലിയ സുരക്ഷാ സന്നാഹങ്ങളോടെ സ്കൂളിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്.

എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട ഹയർസെക്ക‍ൻഡറി പരീക്ഷയുടെ ചോദ്യക്കടലാസ് സൂക്ഷിക്കുന്നതു പരീക്ഷ നടക്കുന്ന സ്കൂളിലെ അലമാരയിലാണ്. പരീക്ഷയ്ക്കു ദിവസങ്ങൾക്കു മുൻപേ ചോദ്യക്കടലാസ് സ്കൂളിൽ എത്തിച്ചു കൊടുക്കും. അവിടത്തെ ജീവനക്കാരിൽ ഒരാൾ രാത്രിയിൽ ഈ ചോദ്യക്കടലാസിനു കാവൽ കിടക്കണമെന്നാണ് സങ്കൽപം. ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്യൂൺ ഇല്ലാത്തതിനാൽ പലപ്പോഴും കാവൽ കിടക്കാൻ ആളുണ്ടാവില്ല. എന്നിട്ടും ചോദ്യക്കടലാസ് ചോരാതെ ഹയർ സെക്കൻഡറി പരീക്ഷ കൃത്യമായി നടക്കുന്നു. രണ്ടു പരീക്ഷകളും നടത്തുന്നതിലെ വൈരുധ്യം അധികൃതർക്ക് നന്നായി അറിയാമെങ്കിലും മാറ്റാൻ ആരും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല. അപ്പോൾ പിന്നെ ‘‘മാറ്റുവിൻ ചട്ടങ്ങളേ....’’ എന്നു പറഞ്ഞിട്ട് എന്തു കാര്യം.

∙ നിയമ പരിഷ്കരണ സമിതികൾ

കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കാൻ സംസ്ഥാന സർക്കാരുകൾ പലപ്പോഴും നിയമപരിഷ്കാര സമിതികളെ നിയോഗിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പല പ്രധാന നിയമങ്ങളും ഭേദഗതി ചെയ്തിട്ടുമുണ്ട്. നിയമ മന്ത്രി ആയിരിക്കെ കെ.എം.മാണി തന്നെ ഇത്തരം ഒരു സമിതിക്കു നേതൃത്വം നൽകുകയും പരിഷ്കാരത്തിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ അധ്യക്ഷതയിലും നിയമ പരിഷ്കാര സമിതി രൂപീകരിച്ചു റിപ്പോർട്ട് നൽകിയിരുന്നു. ഏറ്റവും ഒടുവിൽ ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായുള്ള സമിതിയാണ് നിയമ പരിഷ്കരണത്തിനുള്ള റിപ്പോർട്ട് നൽകിയത്. എങ്കിലും കാലഹരണപ്പെട്ട പല വിചിത്ര ചട്ടങ്ങളും സമിതികളുടെ കണ്ണുവെട്ടിച്ച് ഇപ്പോഴും തുടരുകയാണ്.

English Summary: Obsolete and Outdated Laws; Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com