‘യെസ്’; യുക്രെയ്ൻ കോടതിമുറിയിൽ യുദ്ധക്കുറ്റം ഏറ്റുപറഞ്ഞ് റഷ്യൻ സൈനികൻ
Mail This Article
കീവ്∙ തനിക്കെതിരായ കുറ്റങ്ങൾ പ്രോസിക്യൂട്ടർ യുക്രെയ്നിയൻ ഭാഷയിൽ വായിച്ചപ്പോൾ കോടതിമുറിയിലെ ചില്ലുകൂട്ടിൽ ആ ഇരുപത്തിയൊന്നുകാരൻ തലതാഴ്ത്തി ഇരുന്നു. ഈ സമയം ഒരു ദ്വിഭാഷി അവ റഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ്, ഈ കുറ്റങ്ങൾ സമ്മതിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, മുടി മുഴുവൻ വടിച്ചുകളഞ്ഞ തന്റെ തലയുയർത്തി നിർവികാരതയോടെ അവൻ പറഞ്ഞു, ‘യെസ്’!
യുദ്ധക്കുറ്റത്തിന് യുക്രെയ്നിൽ വിചാരണ നേരിട്ട ആദ്യ റഷ്യൻ സൈനികനാണ് കീവ് ജില്ലാ കോടതിയിൽ ബുധനാഴ്ച കുറ്റം സമ്മതിച്ചത്. ഇർകുട്‌സ്കിലെ സൈബീരിയൻ മേഖലയിൽനിന്നുള്ള 21 വയസ്സുകാരനായ വാദിം ഷിഷിമാരിൻ എന്ന സൈനികനാണ് കുറ്റമേറ്റു പറഞ്ഞത്. യുദ്ധക്കുറ്റം, ആസൂത്രിത കൊലപാതകം എന്നിവയാണ് ഇയാളിൽ ചുമത്തിയിരിക്കുന്നത്.
വിചാരണക്കിടെ കോടതിയിൽ, ഈ കുറ്റങ്ങൾ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്നായിരുന്നു വാദിം ഷിഷിമാരിന്റെ മറുപടി. ഇതോടെ ഇയാൾക്ക് യുക്രെയ്നിൽ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. റഷ്യൻ സൈനികനീക്കത്തിനിടെ ഫെബ്രുവരി 28ന് കിഴക്കൻ സുമി മേഖലയിലെ ചുപഖിവ്ക ഗ്രാമത്തിന് സമീപം സൈക്കിളിൽ സഞ്ചരിച്ച് 62 വയസ്സുകാരനെ കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഷിഷിമാരിൻ ഒരു ടാങ്ക് ഡിവിഷനിലെ യൂണിറ്റിനു കമാൻഡറായിരുന്നെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു.
ഷിഷിമാരിനും മറ്റു നാല് സൈനികരും ഒരു കാർ മോഷ്ടിച്ചു കടക്കവെ, ചുപഖിവ്കയ്ക്ക് സമീപമെത്തിയപ്പോൾ സൈക്കിളിൽ 62 വയസ്സുള്ള യുക്രെയ്ൻ പൗരൻ വരുന്നതു കാണുകയും ഷിഷിമാരിൻ വയോധികനെ കൊല്ലാൻ ഉത്തരവിടുകയുമായിരുന്നെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ ഈ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് റഷ്യയുടെ പ്രതികരണം.
English Summary: Russian Soldier On Trial In Ukraine For War Crimes Pleads Guilty