ADVERTISEMENT

പട്ന∙ ബിഹാർ ജനതയുടെ അരുമയായി മാറുകയാണ് സമൂഹമാധ്യമങ്ങളിലൂടെ താരമായ സോനു കുമാർ (12). രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും നളന്ദയിലെ കല്യാൺ ബിഗ ഗ്രാമത്തിൽ സോനുവിന്റെ വീടു തേടിയെത്തുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസമ്പർക്ക പരിപാടിക്കിടെ കൂപ്പുകൈകളുമായി സഹായം ചോദിച്ചെത്തിയ സോനുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണു വൈറലായത്. 

മദ്യപനായ അച്ഛൻ കുടുംബം നോക്കാത്തതിനാൽ തനിക്കു പഠനത്തിനു സഹായം വേണമെന്നായിരുന്നു മുഖ്യമന്ത്രിയോടു സോനുവിന്റെ അപേക്ഷ. സർക്കാർ സ്കൂളിൽ അധ്യാപകരില്ലെന്നും ഫീസ് അടയ്ക്കാത്തതിനാൽ സ്വകാര്യ സ്കൂളിൽനിന്നു തന്നെ പുറത്താക്കിയെന്നും സോനു മുഖ്യമന്ത്രിയോടു പരാതിപ്പെട്ടു.

മദ്യ നിരോധനം നിലവിലുള്ള ബിഹാറിൽ മദ്യപനായ അച്ഛന്‍ കാരണം കുട്ടിയുടെ പഠനം മുടങ്ങുന്നുവെന്ന വാർത്ത മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ എതിരാളികൾ ആഘോഷിച്ചു. സർക്കാർ സ്കൂളുകളെ കുറിച്ചുള്ള നിതീഷിന്റെ വീമ്പു പറച്ചിലും പരിഹസിക്കപ്പെട്ടു. സോനു കുമാറിനെ പോലുള്ള പാവപ്പെട്ട വിദ്യാർഥികൾക്കു പഠിക്കാനായി ‘ലാലു പാഠശാല’കൾ തുറക്കുമെന്ന് ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ് പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളും സോനുവിനു സഹായം വാഗ്ദാനം ചെയ്തു.

നളന്ദയിൽ സോനുവിന്റെ വസതിയിലെത്തിയ ബിജെപി നേതാവ് സുശീൽ കുമാർ മോദി, നവോദയ സ്കൂളിൽ പ്രവേശനം വാഗ്ദാനം ചെയ്തു. സോനുവിനെ കാണാനെത്തിയ ജന അധികാർ പാർട്ടി നേതാവ് പപ്പു യാദവ് അരലക്ഷം രൂപയും സമ്മാനിച്ചാണു മടങ്ങിയത്. ടിവി ചാനലുകാരും സോനുവിന്റെ പിന്നാലെ കൂടിയിട്ടുണ്ട്. ബിഹാറിലെ സർക്കാർ സ്കൂളുകളുടെ ഗതികേടിനെ കുറിച്ചും വ്യാജ മദ്യ മാഫിയയുടെ നീരാളിപ്പിടിത്തത്തെ കുറിച്ചുമൊക്കെ ചാനൽ മൈക്കുകൾക്കു മുൻപിൽ വാചകമടിച്ചു തകർക്കുകയാണു സോനു.

English Summary: 12-year-old's Plea to CM Nitish Kumar in Viral Video Turned into A Political Tussle in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com