‘അദാനിയെയോ അംബാനിയെയോ എല്ലാ തവണയും അധിക്ഷേപിക്കാനാകില്ല’
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ മുൻനിര വ്യവസായികളായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും കോൺഗ്രസ് നിരന്തരം വിമർശിക്കുന്നത് എന്തിനാണെന്നു കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നു രാജിവച്ച ഗുജറാത്തിലെ യുവനേതാവ് ഹാർദിക് പട്ടേൽ. ഇവര്‍ കഠിനാധ്വാനത്തിലൂടെയാണു മുന്നേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ് എന്നതുകൊണ്ടു മാത്രം അവരെ ലക്ഷ്യമിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു ബിസിനസുകാരൻ ഉയര്‍ന്നു വരുന്നത് അയാളുടെ സ്വന്തം അധ്വാനം കൊണ്ടാണ്. നിങ്ങൾക്ക് അദാനിയെയോ അംബാനിയെയോ എല്ലാ തവണയും അധിക്ഷേപിക്കാൻ കഴിയില്ല. പ്രധാനമന്ത്രി ഗുജറാത്തിൽ നിന്നുള്ളയാളാണെങ്കിൽ, അംബാനിയോടും അദാനിയോടും എന്തിനാണ് ദേഷ്യം?. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വഴി മാത്രമാണ്’– അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്ന് വർഷം കോൺഗ്രസിൽ പാഴാക്കിയെന്ന് പറഞ്ഞ ഹാർദിക് പട്ടേൽ, താൻ കോൺഗ്രസിൽ അല്ലായിരുന്നുവെങ്കിൽ ഗുജറാത്തിനായി കൂടുതൽ നന്നായി പ്രവർത്തിക്കുമായിരുന്നുവെന്നും അവകാശപ്പെട്ടു. കോൺഗ്രസിലായിരുന്നപ്പോൾ തനിക്കൊരിക്കലും പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ലെന്നും കോൺഗ്രസ് ഒരു ഉത്തരവാദിത്തവും തന്നെ ഏൽപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: "Can't Abuse Adani Or Ambani Every Time": Hardik Patel Targets Congress