ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു പരക്കെ കനത്ത മഴ തുടരുന്നു. വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്നാടു മുതൽ മധ്യപ്രദേശിനു മുകളിലൂടെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നതിനാൽ കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയിൽ കൊച്ചി നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉൾപ്പെടെ പലയിടങ്ങളിലും വെള്ളം കയറി. എംജി റോഡ്, വളഞ്ഞമ്പലം, പനമ്പിള്ളി നഗർ ഭാഗങ്ങളിൽ വെള്ളം കയറി. വൈപ്പിൻ, ഞാറക്കൽ അടക്കമുള്ള തീരദേശ മേഖലകളിലും ഉൾവഴികൾ വെള്ളത്തിലാണ്. കോതമംഗലം ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മഴ തുടരുകയാണ്. എറണാകുളം ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ തുറന്ന കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. ദുരന്തനിവാരണ സേനയുടെ രണ്ടു സംഘങ്ങൾ ക്യംപ് ചെയ്യുന്നുണ്ട്.

കോട്ടയം ജില്ലയിലെ പാലാ, പൂഞ്ഞാർ മേഖലകളിലും കനത്ത മഴയാണ്. കോഴിക്കോട്–കണ്ണൂര്‍ ദേശീയപാതയിലെ പൊയില്‍കാവില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയില്‍ ആറര മണിക്കൂര്‍ ഗതാഗതം തടസപ്പെടുത്തിയ മരം മുറിച്ചുനീക്കി. തിരുവനന്തപുരത്തും കനത്ത മഴ തുടങ്ങി. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നു. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയർന്നാൽ ഡാം തുറക്കുമെന്നു കലക്ടർ മുന്നറിയിപ്പ് നൽകി.

ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്കു മരം ഒടിഞ്ഞു വീണു. വീട് ഭാഗികമായി തകർന്നു. കോമ്പയാർ പുതകിൽ സുരേഷിന്റെ വീടിനു മുകളിലേക്കാണു മരം പതിച്ചത്. വീടിന്റെ ഒരു വശത്തേക്കു മരം വീണതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. ഒരു മണിക്കൂറോളം ആളുകൾ വീടിനുള്ളിൽ കുടുങ്ങിക്കിടന്നു. സ്ഥലത്തെ വൈദ്യുതി ബന്ധവും നിലച്ചു. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഡാം തുറന്നത്. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

English Summary: Heavy Rain Across Kerala- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com