മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണം; ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു
Mail This Article
ലക്‌നൗ ∙ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. മസ്ജിദിന്റെ നിർമാണം നിയമവിരുദ്ധമാണെന്നും ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണു പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഹർജി നിലനിൽക്കില്ലെന്നു സിവിൽ കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണു ഹർജി നിലനിൽക്കുന്നതാണെന്നു ജില്ലാ ജഡ്ജി രാജീവ് ഭാരതി വ്യക്തമാക്കി.
17–ാം നൂറ്റാണ്ടിൽ അന്നത്തെ ഭരണാധികാരിയായ മുഗൾ ചക്രവര്‍ത്തി ഔറംഗസീബാണ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയില്‍ നിര്‍മ്മിച്ചതെന്നും പള്ളി നിർമിച്ചിരിക്കുന്ന സ്ഥലം കത്ര കേശവ് ദേവ് ക്ഷേത്രത്തിലാണെന്നും ഇവിടം ശ്രീകൃഷ്ണന്റെ ജൻമസ്ഥലം ആണെന്നുമാണ് ഹർജിക്കാരന്റെ വാദം. കൃഷ്ണന്റെ സ്ഥലം സംരക്ഷിക്കാന്‍ എല്ലാ കൃഷ്ണഭക്തര്‍ക്കും അവകാശമുണ്ടെന്നും ഹര്‍ജിക്കാരനായ ലക്‌നൗ സ്വദേശി രഞ്ജാന അഗ്നിഹോത്രി ഹർജിയിൽ പറയുന്നു.
എല്ലാ ആരാധനാലയത്തിന്റെയും സ്വഭാവം സ്വാതന്ത്ര്യം ലഭിച്ച സമയത്തുള്ളതുപോലെ നിലനിർത്തണമെന്നു നിഷ്കർഷിക്കുന്ന 1991-ലെ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ട് പ്രകാരമാണു സിവിൽ കോടതി നേരത്തെ ഹർജി തള്ളിയത്.
English Summary: Remove Mosque' Lawsuit Allowed In Mathura In Krishna Janmabhoomi Case