ADVERTISEMENT

കീവ്∙ റഷ്യ നിയന്ത്രണത്തിലാക്കിയ മെലിറ്റോപോൾ നഗരം തിരിച്ചു പിടിക്കാൻ പോരാട്ടം ശക്തമാക്കി യുക്രെയ്‌ൻ. മെലിറ്റോപോളിൽ റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന കവചിത ട്രെയിൻ ബോംബിട്ട് തകർത്തെന്ന് യുക്രെയ്‍ൻ പ്രതിരോധ സേന അവകാശപ്പെട്ടു. പിന്നാലെ, യുക്രെയ്‍ൻ പ്രാദേശിക മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്‌തു. എന്നാൽ റെയിൽ പാളം ബോംബിട്ട് തകർത്ത് കവചിത ട്രെയിൻ തടയുകയായിരുന്നെന്ന് യുക്രെയ്‍ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ഉപദേശകൻ ഒലെക്സി ആർസ്റ്റോവിച്ച് പറഞ്ഞത് ആശക്കുഴപ്പമുണ്ടാക്കി. റെയിൽ പാളവും റഷ്യൻ സൈനിക ഉപകരണങ്ങളും തകർത്തതായും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികരിക്കാൻ യുക്രെയ്‍ൻ പ്രതിരോധ മന്ത്രാലയം തയാറായിട്ടില്ല.

മെലിറ്റോപോളിൽ യുക്രെയ്‍ൻ സൈന്യം പ്രത്യാക്രമണം നടത്തിയെന്നും 100 ഓളം റഷ്യൻ സൈനികരെ വധിച്ചെന്നും മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവ് അവകാശപ്പെട്ടു. റഷ്യൻ സൈന്യം പിടിച്ചെടുത്ത 20 ഓളം പ്രദേശങ്ങൾ തിരിച്ചു പിടിച്ചതായും മെലിറ്റോപോൾ മേയർ പറഞ്ഞു. നിരവധി ഉന്നത റഷ്യൻ സൈനിക ഉദ്യോഗസ്ഥർ മെലിറ്റോപോളിൽ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

അതേസമയം, തെക്കുകിഴക്കൻ യുക്രെയ്നിലുള്ള സപോറീഷയിലെ ആണവപ്ലാന്റിൽനിന്നുള്ള വൈദ്യുതി റഷ്യ എടുക്കുമെന്നും പണം നൽകിയാൽ യുക്രെയ്ന് അത് ഉപയോഗിക്കാമെന്നുമുള്ള റഷ്യൻ ഉപ പ്രധാനമന്ത്രി മാററ്റ് ഖുസ്നുലിന്റെ പ്രസ്തവന തള്ളി യുക്രെയ്‍ൻ രംഗത്തെത്തി. ആണവപ്ലാന്റിൽനിന്നുള്ള വൈദ്യുതിയുടെ നിയന്ത്രണം യുക്രെയ്‍നു തന്നെയാണെന്നു യുക്രെയ്‍ൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.

മരിയുപോളിലെ ഉരുക്കുഫാക്ടറി കേന്ദ്രമാക്കി പോരാടിയിരുന്ന യുക്രെയ്ൻ സേനാംഗങ്ങളിൽ ചിലർ കൂടി കീഴടങ്ങി, എന്നാൽ ഉന്നത കമാൻഡർമാ‍ർ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നാണു റിപ്പോർട്ടുകൾ. ഹർകീവിൽനിന്ന് റഷ്യൻ സേനയെ യുക്രെയ്‍ൻ തുരത്തിയെങ്കിലും കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയിൽ കനത്ത പോരാട്ടം തുടരുകയാണ് പടിഞ്ഞാറൻ നഗരമായ ലിവിവിലും റഷ്യൻ ആക്രമണം കനത്തു. അതിർത്തി പ്രവിശ്യയായ കേർസ്കിലും കനത്ത പോരാട്ടം തുടരുകയാണ്.

1248-kharkiv
റഷ്യയിൽ നിന്ന് യുക്രെയ്‍ൻ തിരിച്ചു പിടിച്ച ഹർകീവിൽ റഷ്യൻ ടാങ്ക് തകർത്ത നിലയിൽ (Photo by SERGEY BOBOK / AFP)

മൈക്രോ ഡ്രോണുകളെ പോലും ദൂരെനിന്നു തിരിച്ചറിഞ്ഞു പ്രവർത്തനരഹിതമാക്കാൻ കഴിയുന്ന അത്യാധുനിക ലേസർ ആയുധങ്ങൾ യുക്രെയ്‍നിൽ ഉപയോഗിച്ചുവെന്ന റഷ്യൻ അവകാശവാദത്തെ പരിഹസിച്ച് യുക്രെയ്‍ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി രംഗത്തെത്തി. വിദൂരനിയന്ത്രിത ഡ്രോണുകളും മറ്റു നൂതന ആയുധങ്ങളും യുക്രെയ്‍ൻ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് റഷ്യൻ പ്രതികരണം. തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനുശേഷം ഡ‍ോൺബാസിൽ പിടിമുറുക്കാനുള്ള റഷ്യൻ ശ്രമങ്ങളെ യുക്രെയ്‍ൻ ഫലപ്രദമായി പ്രതിരോധിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

English Summary: Ukraine officials give conflicting accounts of attack on Russian train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com