ഭൂമിക്ക് പകരം ജോലി; റാബ്റിയുടെയും തേജസ്വിയുടെയും വസതികളിൽ സിബിഐ റെയ്ഡ്
Mail This Article
പട്ന ∙ ആർജെഡി നേതാക്കളായ റാബ്റി ദേവിയുടെയും തേജസ്വി യാദവിന്റെയും ഔദ്യോഗിക വസതികളിൽ സിബിഐ റെയ്ഡ്. ലാലു യാദവ് റെയിൽവേ മന്ത്രിയായിരിക്കെ ഭൂമിക്കു പകരമായി ഉദ്യോഗാർഥികൾക്കു റെയിൽവേയിൽ ജോലി നൽകിയെന്ന കേസിലാണ് സിബിഐ റെയ്ഡ് നടത്തിയത്. പട്നയിലും ഗോപാൽഗഞ്ചിലും ലാലു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളിലും സിബിഐ പരിശോധന നടത്തി.
ഡൽഹിയിൽ ലാലു താമസിക്കുന്ന വസതിയിലും ഉൾപ്പെടെ പതിനഞ്ചിടത്തായിരുന്നു റെയ്ഡ്. ലാലുവിന്റെ മകൾ മിസ ഭാരതി എംപിയുടെ ഔദ്യോഗിക വസതിയിലാണ് ലാലു താമസിക്കുന്നത്. തേജസ്വി യാദവും ഭാര്യയും ലണ്ടൻ സന്ദർശനത്തിലാണ്.
റെയിൽവേ ജോലിക്കു പകരമായി ഉദ്യോഗാർഥികൾ തങ്ങളുടെ ഭൂമി നിസാര വിലയ്ക്കു ലാലുവിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും കൈമാറാൻ നിർബന്ധിതരായി എന്നാണു കേസ്. പട്നയിൽ മാത്രം ഒരു ലക്ഷം ചതുരശ്രഅടിയിലേറെ ഭൂമി ലാലു കുടുംബം ഇത്തരത്തിൽ സ്വന്തമാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ബിജെപിയുടെ രാഷ്ട്രീയ വൈരാഗ്യമാണ് റെയ്ഡിനു പിന്നിലെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പ്രതികരിച്ചു. റെയ്ഡിൽ പ്രതിഷേധിച്ച് ആർജെഡി പ്രവർത്തകർ റാബ്റി ദേവിയുടെ വസതിക്കു മുന്നിൽ പ്രകടനം നടത്തി.
English Summary: CBI conducts raids at Rabri Devi and Tejasvi Yadav's official residence