ഹാർദിക് പാർട്ടി വിട്ടത് രാജ്യദ്രോഹ കേസിൽ ജയിൽശിക്ഷ പേടിച്ച്: ഗുജറാത്ത് കോൺഗ്രസ്
Mail This Article
രാജ്കോട്ട്∙ രാജ്യദ്രോഹ കേസുകളിൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന ഭയത്തിലാണ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ. തന്നെ അവഗണിക്കുകയാണെന്നു കാട്ടി ബുധനാഴ്ചയാണ് ഹാർദിക് കോൺഗ്രസിൽനിന്ന് രാജിവയ്ക്കുകയാണെന്ന് അറിയിച്ചത്.
‘പാർട്ടി ഹാർദിക്കിന് എല്ലാം നൽകി. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ‘താര പ്രചാരക’നാക്കി, ഹെലിക്കോപ്റ്ററും നൽകി. വളരെ ഉയർന്ന പദവിയാണ് പാർട്ടി അദ്ദേഹത്തിനു നൽകിയത്. എന്നിട്ടും പാർട്ടി ഒന്നും തന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
ബിജെപി സംസാരിക്കാൻ പറയുമ്പോൾ മാത്രമാണ് ഇപ്പോൾ ഹാർദിക് സംസാരിക്കുക. അദ്ദേഹത്തിന്റെ എഴുത്തിലെ ഭാഷ പോലും സ്വന്തമല്ല, ബിജെപി ഓഫിസിൽനിന്ന് തയാറാക്കിക്കൊടുത്തതാണ്. കോൺഗ്രസിൽനിന്നാൽ രാജ്യദ്രോഹ കേസുകളിൽ ജയിലിൽ പോകേണ്ടിവരുമെന്ന് ഹാർദിക് ഭയപ്പെട്ടിരിക്കാം. ശിക്ഷയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കോൺഗ്രസിൽനിന്ന് രാജിവച്ചത്. അദ്ദേഹം ചിലപ്പോൾ ബിജെപിയിൽ ചേർന്നേക്കാം’ – ജഗദീഷ് ഠാക്കൂർ കൂട്ടിച്ചേർത്തു.
2019ലാണ് പട്ടേൽ പ്രക്ഷോഭ നേതാവായിരുന്ന ഹാർദിക് കോൺഗ്രസിൽ ചേരുന്നത്. 2020ൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായി നിയമിതനായി. എന്നാൽ ഗുജറാത്ത് കോൺഗ്രസ് നേതൃത്വം സംസ്ഥാനത്തെ യഥാർഥ വിഷയങ്ങൾ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാർദിക് രാജിവച്ചത്. ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം നടക്കും.
English Summary: Hardik Patel Feared Jail In Sedition Cases, May Join BJP: Congress Leader