ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ജനപിന്തുണ വർധിച്ചെന്നും അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും സർക്കാർ ഉത്തരവാദിത്തം നിറവേറ്റി. വർധിച്ച ആത്മവിശ്വാസത്തോടെയാണ് രണ്ടാം വർഷത്തിലേക്കു കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സിൽവർലൈൻ പദ്ധതിയടക്കം സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും പിന്നോട്ടുപോകില്ല. ജനങ്ങളുടെ പിന്തുണയോടെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം പാലിക്കും. സിൽവർലൈൻ സർവേയ്ക്ക് കല്ലിടണമെന്ന് നിർബന്ധമില്ല. കല്ലിടണമെന്ന് നിർബന്ധമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'സർക്കാർ കെഎസ്ആർടിസിയെ  കൈവിടില്ല. കെടുകാര്യസ്ഥതയ്ക്ക് നികുതിപ്പണം ചെലവാക്കുകയല്ല വേണ്ടത്. യാഥാർഥ്യങ്ങൾ അനുസരിച്ചുള്ള ഇടപെടലാണ് കെഎസ്ആർടിസി വിഷയത്തിൽ വേണ്ടത്'-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രകടനപത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്. ദേശീയ-രാജ്യാന്തര തലത്തിൽ കേരളത്തിന് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് 64,006 കുടുംബങ്ങൾ തീവ്രദരിദ്ര വിഭാഗത്തിൽ ഉള്ളവരാണ്. 14,000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉടൻ നൽകാനാണ് പദ്ധതി. അടുത്ത മാസം ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണം 3 ലക്ഷം പിന്നിടും.

ഇതുവരെ 2.95 ലക്ഷം ലൈഫ് വീടുകൾ നിർമിച്ചു. ഈ സർക്കാർ 32,000 വീടുകൾ പൂർത്തിയാക്കി കൈമാറി. 22,342 പേർക്ക് പിഎസ്‌സി വഴി നിയമനശുപാർശ നൽകി. 14,000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉടൻ നൽകാനാണ് പദ്ധതി. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 1600 റോഡുകളുടെ നിർമാണം പൂർത്തീകരിച്ചു. 38.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കി. ലക്ഷ്യമിട്ടതിലും കൂടുതൽ പേർക്ക് പട്ടയം വിതരണം ചെയ്‌തു. ഇതുവരെ 33,530 പട്ടയങ്ങൾ നൽകി. 20,750 ഓഫിസുകൾക്ക് കെ-ഫോൺ കണക്‌ഷൻ നൽകും.

ഗ്രാമ-നഗര വ്യത്യാസമില്ലാതെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം 15 ലക്ഷമായി ഉയർത്തുമെന്ന വാഗ്‌ദാനം നടപ്പിലാക്കി. ജനങ്ങളോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ച് മുന്നോട്ടുപോകും. എല്ലാ മേഖലയിലെയും നൂതനത്വമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജൂൺ 1ന് പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. 144 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം ഈ വർഷം പൂർത്തിയായി'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.    

മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം

മേയ് 22 മുതല്‍ 29 വരെയാണ് മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്കരിക്കല്‍, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തല്‍  മുതലായവ ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമാക്കണം. 

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സൂക്ഷ്മതല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. 50 വീടുകള്‍ / സ്ഥാപനങ്ങള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം.

സ്കൂൾ‍ തുറക്കല്‍ മുന്നൊരുക്കങ്ങള്‍

കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് അധ്യാപകര്‍ വിവരം തിരക്കണം. സ്കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണം. ഇലക്ട്രിക് പോസ്റ്റിന്‍റെ വയര്‍, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം.

കാലാവസ്ഥ

വിവിധ  ജില്ലകളില്‍  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങള്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 English Summary: Kerala Chief Minister Pinarayi Vijayan press conference updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com