ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ മുടിയനായ പുത്രനാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കിറ്റിന് അണുബോംബിന്റെ നശീകരണ ശക്തി ഉണ്ടെന്ന് സംസ്ഥത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സര്‍വനാശമാണ് ആറു വര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മേഖലയില്‍ പോലും സംസ്ഥാനത്തിന് വളര്‍ച്ചയുണ്ടാക്കാനായിട്ടില്ല. സേവന- കാര്‍ഷിക-സാമ്പത്തിക മേഖലകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തോടുള്ള ഏക ആവശ്യം കടം വാങ്ങാനുള്ള അനുമതി നല്‍കണമെന്നതാണ്. പണി എടുത്തവര്‍ക്ക് കൂലി നല്‍കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ശമ്പള വര്‍ധനവോ ബോണസോ ആവശ്യപ്പെട്ടുകൊണ്ടല്ല കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്യുന്നത്. ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചാണ്.

വാര്‍ഷികം ആഘോഷിക്കാന്‍ പോലും പണമില്ലാത്ത സര്‍ക്കാര്‍ ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പിണറായി വിജയന്റെ മരുമകന്‍, പാലാരിവട്ടം പാലം പണിത രണ്ടാം ഇബ്രാഹിംകുഞ്ഞായി മാറിയിരിക്കുന്നു. ഒരു ഭാഗത്ത് സംസ്ഥാനത്തിന്റെ സാമ്പത്തികനില പാടെ തകരുകയും മറുഭാഗത്ത് അഴിമതി നടത്തുകയുമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ നയം.

ഭരണപക്ഷവും പ്രതിപക്ഷവും ഇത്രയേറെ ഐക്യപ്പെട്ട് പോകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഇവരെ യോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് രാജ്യവിരുദ്ധ ശക്തികളാണ്. കശ്മീരില്‍ കഴിഞ്ഞ ആറു വര്‍ഷമായി ഭീകരപ്രവര്‍ത്തനം കുറഞ്ഞുവന്നപ്പോള്‍ കേരളത്തില്‍ അത് ശക്തി പ്രാപിച്ച് വരികയാണ്. നടക്കില്ലെന്ന് ബോധ്യമായിട്ടും കെ റെയില്‍ പദ്ധതിക്കായി തുലച്ച കോടികള്‍ മുഖ്യമന്ത്രി സ്വന്തം കീശയില്‍നിന്നു തിരിച്ചു നല്‍കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

English Summary: PK Krishnadas Slams Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com