വോട്ടിന് യുഡിഎഫിന്റെ പണം വാഗ്ദാനം; പരാതിയുമായി എം.സ്വരാജ്
Mail This Article
കൊച്ചി∙ തൃക്കാക്കരയിൽ യുഡിഎഫിനു വോട്ടുചെയ്യാൻ പണം വാഗ്ദാനം ചെയ്യുന്ന സ്ഥാനാർഥിയുടെ ചിത്രം സഹിതം പ്രചരിപ്പിച്ചതിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ എം.സ്വരാജ് ചീഫ് ഇലക്ടറൽ ഓഫിസർക്ക് പരാതി നൽകി. പരാജയം ഉറപ്പായപ്പോൾ അവിശുദ്ധ മാർഗങ്ങൾ തേടാൻ യുഡിഎഫ് ദയനീയമായി നിർബന്ധിതരായെന്ന് സ്വരാജ് പറഞ്ഞു.
കോൺഗസിന്റെ പ്രവാസി സംഘടനയായ ഇർകാസ് യൂത്ത് വിങ്ങിന്റെ പേരിലാണ് പ്രചരണം. ഏറ്റവും വലിയ ലീഡ് യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് 25,001 രൂപ സമ്മാനം നൽകുന്നു എന്നാണ് പരസ്യം. ബൂത്ത് കമ്മിറ്റി അംഗങ്ങൾ മണ്ഡലത്തിലെ വോട്ടർമാർ കൂടി ആയതിനാൽ ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണെന്ന് സ്വരാജ് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകൻ, ജില്ലാ തിരഞ്ഞെടുപ്പ് ഒാഫിസർ കൂടിയായ ജില്ലാ കലക്ടർ, റിട്ടേണിങ് ഓഫിസർ എന്നിവർക്കും സ്വരാജ് പരാതി നൽകി.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർഥി സി.പി.ദിലീപ് നായരാണ് കോടതിയെ സമീപിച്ചത്. ഭൂനികുതി കുടിശ്ശിക, പി.ടി.തോമസിന്റെ ബാങ്ക് വായ്പ കുടിശ്ശിക തുടങ്ങിയവയുമായി ബന്ധപ്പെട്ട കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. നാമനിർദേശ പത്രികയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചു നൽകിയ പരാതി റിട്ടേണിങ് ഓഫിസർ കൃത്യമായി പരിഗണിച്ചില്ലെന്നു പരാതിയിൽ പറയുന്നു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
English Summary: Thrikkakkara byelection: M Swaraj against UDF