മഴ മാറിനിന്നു; തൃശൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് പൂരം വെടിക്കെട്ട്
Mail This Article
തൃശൂർ∙ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് പൂരം വെടിക്കെട്ട്. മഴ മൂലം പലവട്ടം മാറ്റിവച്ച വെടിക്കെട്ട് തൃശൂർ പൂരം കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് നടക്കുന്നത്. ആദ്യം തിരി കൊളുത്തിയത് പാറമേക്കാവായിരുന്നു. രണ്ടാം ഊഴമായിരുന്നു തിരുവമ്പാടിയുടേത്.
ഓലപ്പടക്കവും ഗുണ്ടും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞായിരുന്നു ചാറ്റൽമഴയെ പ്രതിരോധിച്ചത്. ഇടവിട്ട് പെയ്ത മഴ ദേവസ്വങ്ങളെയും പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും ആശങ്കയിലാക്കി. ഉച്ചയ്ക്കു രണ്ടിനും മൂന്നിനും മധ്യേ വെടിക്കെട്ട് പൂർത്തിയാക്കി. മഴ മാറിയശേഷം അമിട്ടും പൊട്ടിച്ചു. വെടിക്കെട്ടിനു മുന്നോടിയായി സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഉച്ചയ്ക്ക് ഒരുമണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ വീണ്ടും മഴ പെയ്തതോടെ ഭീഷണിയുയർന്നു. റവന്യു മന്ത്രി കെ.രാജനും കലക്ടറും വെടിക്കെട്ടുപുരകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അരമണിക്കൂർ മഴ മാറിനിന്നാൽ വെടിമരുന്നിടാൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇന്നുതന്നെ വെടിക്കെട്ടു നടത്താനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സാംപിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ രീതിയിലുള്ള എല്ലാ നിയന്ത്രണങ്ങളോടും കൂടിയായിരുന്നു വെടിക്കെട്ട്. വൈകിട്ട് മഴയുടെ സാധ്യത നിലനിൽക്കുന്നതിനാലാണ് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ട് സാമഗ്രികള്‍ എല്ലാം സുരക്ഷിതമായി പൊലീസ് കാവലില്‍ സൂക്ഷിച്ചിരുന്നു. 11നു രാവിലെയാണു വെടിക്കെട്ടു നടത്തേണ്ടിയിരുന്നത്. 4,000 കിലോ വെടിമരുന്നാണു രണ്ടു ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരുന്നത്. വെടിക്കെട്ടു പുരയുടെ താക്കോൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.
English Summary: Thrissur Pooram fireworks