ആ പ്രസംഗം പ്രകോപനം തന്നെയെന്ന് കോടതി; പി.സി.ജോര്‍ജിനെ തിരഞ്ഞ് പൊലീസ് വീട്ടിൽ
Mail This Article
കൊച്ചി ∙ പി.സി.ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. പ്രസംഗം മതസ്പര്‍ധയ്ക്കും ഐക്യം തകരാനും കാരണമാകും. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശം. അതേസമയം, ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘമാണ് ഈരാറ്റുപേട്ടയിലെത്തിയത്.
വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. വെണ്ണല മഹാദേവക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസാണെന്നുമായിരുന്നു ജോർജിന്റെ വാദം.
എന്നാല്‍, തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി കൊച്ചിയിലും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് അറിയില്ലേ എന്ന് വാദത്തിനിടെ കോടതിയും ജോർജിനോടു ചോദിച്ചു.
പി.സി.ജോര്‍ജിനെതിരെ ശക്തമായ തെളിവുണ്ടെങ്കിലും അറസ്റ്റിന് തിടുക്കമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ആവര്‍ത്തിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോർജിന്റെ മകൻ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
English Summary: Case against PC George, Updates