‘കൃത്യമായി പറയണം, ആധാർ കാണിക്കണം’; പേര് ചോദിച്ച് മർദനം, വയോധികൻ മരിച്ചനിലയിൽ
Mail This Article
ഭോപ്പാൽ ∙ മധ്യപ്രദേശിൽ മാനസികദൗർബല്യമുള്ള വയോധികന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. 'നിങ്ങളുടെ പേര് മുഹമ്മദ് എന്നാണോ' എന്നു ചോദിച്ച വ്യക്തി, ഇദ്ദേഹത്തെ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നീമുച്ച് ജില്ലയിലാണ് കേസ് രേഖപ്പെടുത്തിയത്. മുൻ ബിജെപി കോർപറേഷൻ അംഗത്തിന്റെ ഭർത്താവായ ദിനേഷ് കുശ്വാഹ എന്ന വ്യക്തിയാണ് ആക്രമിച്ചതെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
മേയ് 15ന് കാണാതായ ഭൻവർലാൽ ജെയിൻ (65) എന്ന വ്യക്തിയാണ് മരണമടഞ്ഞത്. രാജസ്ഥാനിലെ മതസംബന്ധമായ ചടങ്ങിൽ പങ്കെടുക്കാൻ പോയ അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഭൻവർലാലിന്റെ മൃതദേഹം കണ്ടെത്തിയത്. ദിനേഷ് കുശ്വാഹയ്ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.
ബെഞ്ചിൽ ഇരുന്ന ഭൻവർലാലിന്റെ സമീപം ചെന്ന ദിനേഷ്, മതമേതെന്നു ചോദിച്ച ശേഷം അദ്ദേഹത്തിന്റെ കരണത്തടിച്ചു. 'പേര് കൃത്യമായി പറയണം, ആധാർ കാർഡ് കാണിക്കണം' എന്ന് പറഞ്ഞുകൊണ്ടാണ് ഭൻവർലാലിനെ മർദിച്ചത്. ഭയപ്പെട്ട ഭൻവർലാൽ, കുശ്വാഹയ്ക്ക് നേരെ പണം നീട്ടി. ഇതിൽ രോഷം കൊണ്ട കുശ്വാഹ, ഭൻവർലാലിന്റെ തലയിലും ചെവിയിലും പൊതിരെ പ്രഹരിച്ചു .
ഭൻവർലാൽ മരിക്കാനിടയായ സംഭവത്തിൽ കോൺഗ്രസ്, ബിജെപിയെ വിമർശിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നു ബിജെപി പ്രതികരിച്ചു. 'ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്. കുറ്റവാളിയുടെ രാഷ്ട്രീയത്തിന് ഇവിടെ പ്രസക്തിയില്ല. കുറ്റക്കാരെ ആരെയും കേന്ദ്ര സർക്കാർ വെറുതെ വിടില്ല'-ബിജെപി സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ പറഞ്ഞു.
English Summary: "Is Your Name Mohammed?": Mentally Ill Man Thrashed, Later Found Dead