ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ; ആന്ധ്രാ അരിക്കു വില കയറുന്നു
Mail This Article
കൊച്ചി∙ ആന്ധ്രയിൽനിന്നുള്ള വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നു വരുന്ന ജയ, സുരേഖ അരിയാണു പ്രധാനമായും കേരളത്തിൽ എത്തുന്നത്. ആന്ധ്രയിൽനിന്നാണ് ഏറ്റവും കൂടുതൽ അരിയെത്തുന്നത്. നെല്ലിന്റെ സ്റ്റോക് തീർന്നതും വൈദ്യുതി ക്ഷാമവും മൂലം ആന്ധ്രയില്‍നിന്നുള്ള വരവ് കുറഞ്ഞതോടെയാണു വില ഉയരാൻ തുടങ്ങിയത്. വൈദ്യുതിക്ഷാമം മൂലം മില്ലുകള്‍ പ്രവര്‍ത്തിക്കാതെ ആയതോടെ ആന്ധ്രയില്‍നിന്നുള്ള അരിവരവ് ഏതാണ്ട് നിലച്ചു. സ്ഥിതി തുടര്‍ന്നാല്‍ വില ഇനിയും കുതിച്ചുയരും.
കടുത്ത വൈദ്യുതി പ്രതിസന്ധി കാരണം ആഴ്ചയില്‍ മൂന്നു ദിവസം അഞ്ചു മണിക്കൂര്‍ വീതം മാത്രമാണ് അരി മില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. അതായത് ഉല്‍പാദനം എണ്‍പതു ശതമാനത്തോളം കുറഞ്ഞു. ആവശ്യമുള്ളതിന്‍റെ പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് കേരള വിപണിയിലെത്തുന്നത്.
ജയ അരിക്ക് മൊത്ത വിലക്കടകളിൽ കിലോഗ്രാമിനു 33–34 ആയിരുന്നത് 38.50 രൂപവരെയായി. ചില്ലറ വിപണിയില്‍ 42 രൂപ നല്‍കണം. സുരേഖയ്ക്ക് 38 രൂപയായിരുന്നത് 39.50 രൂപയിലെത്തി. പുതിയ നെല്ല് മാർക്കറ്റിൽ എത്തിത്തുടങ്ങിയതിനാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ജയ അരിയുടെ വില അൽപം കുറയാനിടയുണ്ട്. എന്നാൽ സുരേഖ കൃഷി കുറവായതിനാൽ വില കുറയാൻ സാധ്യതയില്ല. കർണാടകയിൽ നെല്ലു വില കുറഞ്ഞതോടെ 45–46 രൂപയുണ്ടായിരുന്ന മട്ട അരിക്ക് ഒരു രൂപ കുറഞ്ഞിരുന്നു.
English Summary: Andhra rice price surge continue in Kerala