ഡൽഹിയിൽ മൂന്നംഗ കുടുംബം മരിച്ചനിലയിൽ; സിലിണ്ടർ തുറന്നിട്ടു, മരണം വിഷവാതകം ശ്വസിച്ച്
Mail This Article
ന്യൂഡൽഹി ∙ നഗരത്തിൽ മൂന്നംഗ കുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഡൽഹിയിലെ വസന്ത് വിഹാറിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. വസന്ത് വിഹാർ സ്വദേശിനി മഞ്ജു (55), മക്കളായ അൻഷിക, അങ്കു എന്നിവരാണ് മരിച്ചത്.
വീടിന്റെ വാതിലുകളും ജനലുകളും വെന്റിലേറ്ററുകളുമെല്ലാം പോളിത്തീൻ കവർ കൊണ്ട് അടച്ചിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിലായിരുന്നു. തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിക്കാറുള്ള കരി ഉപയോഗിച്ചുള്ള 'അംഗിതി' എന്ന പ്രത്യേകതരം അടുപ്പും കത്തിച്ചു വച്ചിരുന്നു.
അടുപ്പ് കത്തിച്ചിരുന്നതിനാൽ മുറിയിൽ വിഷാംശമുള്ള കാർബൺ മോണോക്‌സൈഡ് അടിഞ്ഞുകൂടാൻ കാരണമായെന്നും വിഷവാതകം ശ്വസിച്ചാണ് മൂന്ന് പേരും മരിച്ചതെന്നുമാണു പൊലീസ് പറയുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ മഞ്ജുവിന്റെ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് കടുത്ത വിഷാദത്തിലായ മഞ്ജു ശാരീരികമായും അവശയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
English Summary: Delhi woman, 2 daughters found dead at home: Suicide, suffocation suspected