‘സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണം; 4 കൊല്ലം കൊണ്ട് അധികം നേടിയത് 6000 കോടി’
Mail This Article
തിരുവനന്തപുരം∙ പെട്രോളിന്റെ കേന്ദ്ര എക്സൈസ് നികുതി ലീറ്ററിന് 8 രൂപയും ഡീസലിന്റേത് 6 രൂപയും കേന്ദ്രം കുറച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്നും കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. നാലുകൊല്ലം കൊണ്ട് ആറായിരം കോടിയാണ് സംസ്ഥാന സർക്കാർ അധിക വരുമാനം നേടിയത്.
നികുതി കൂട്ടിയപ്പോഴുണ്ടായ അധിക വരുമാനം സംസ്ഥാനം മറച്ചുവയ്ക്കുകയാണെന്നും ഈ അധിക വരുമാനം വേണ്ടെന്നു വച്ചാൽ മാത്രമേ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ സാധിക്കുകയുള്ളുവെന്നും വി.ഡി. സതീശൻ പറഞ്ഞു. കേരളം സ്വന്തം നിലയ്ക്കു പെട്രോൾ, ഡീസൽ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി സംസ്ഥാന വിഹിതത്തിലുണ്ടാകുന്ന കുറവു മാത്രം തൽക്കാലം മതിയെന്ന സർക്കാർ നിലപാടിനു പിന്നാലെയാണ് സതീശന്റെ വിമർശനം.
തൃക്കാക്കരയ്ക്കുവേണ്ടിയുളള എൽഡിഎഫ് പ്രകടന പത്രിക കാപട്യം നിറഞ്ഞതാണെന്നും ഇടതു സര്‍ക്കാര്‍ കൊച്ചിക്കുവേണ്ടി എന്ത് വികസനമാണ് നടപ്പാക്കിയതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. കൊച്ചിയുടെ വികസനത്തിനായി ചെറുവിരലനക്കാത്തവരാണ് പ്രകടന പത്രികയിറക്കിയത്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ആരെയും രക്ഷപെടുത്താനാകരുതെന്നും സതീശൻ പറഞ്ഞു. പി.സി ജോര്‍ജിന് മുങ്ങാന്‍ സര്‍ക്കാരാണ് അവസരം നല്‍കിയത്. വോട്ടെടുപ്പ് അടുത്തപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന പ്രതീതിയുണ്ടാക്കുകയാണെന്നും സതീശൻ ചോദിച്ചു.
English Summary: Kerala must reduce fuel tax; demands opposition leader after Centre Cuts Fuel Prices