ADVERTISEMENT

ന്യൂഡൽഹി∙ ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പരിസരത്ത് ‌‌‌ഖനനം നടത്തുമെന്ന വാർത്ത തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി.കിഷൻ റെഡ്ഡി. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ത്രമന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മസ്ജിദിൽനിന്നു കുത്തബ് മിനാറിന് തെക്ക് 15 മീറ്റർ അകലെ ഖനനം നടത്താമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഖനനം നടത്തി സാംസ്കാരിക മന്ത്രാലയത്തിന് റിപ്പോർട്ട് നൽകണമെന്നുമായിരുന്നു വാർത്ത.

ശനിയാഴ്ച, സാംസ്കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ സ്മാരകം സന്ദർശിച്ച ശേഷം കുത്ത‌ബ് മിനാർ നിർമിച്ചത് കുത്തബ്ദ്ദീൻ ഐബക്കാണോ ചന്ദ്രഗുപ്ത വിക്രമാദിത്യയാണോ എന്ന് പരിശോധിക്കാൻ ഖനനം നടത്താൻ എഎസ്ഐയോട് ഉത്തരവിട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ നൽകിയ ഹർജിയിൽ അടുത്ത നിർദേശം ഉണ്ടാകുന്നതുവരെ കുത്തബ് മിനാർ സമുച്ചയത്തിൽനിന്നു രണ്ടു ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യരുതെന്ന് ഡൽഹി കോടതി കഴിഞ്ഞ മാസം എഎസ്‌ഐയോട് നിർദേശിച്ചിരുന്നു. മുഹമ്മദ് ഗോറിയുടെ സൈന്യത്തിലെ ജനറലായിരുന്ന കുത്തബ്ദ്ദീൻ ഐബക്കും ഖുവാത്ത്-ഉൽ-ഇസ്‌ലാമും ചേർന്ന് 27 ക്ഷേത്രങ്ങൾ തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ടായിരുന്നു ഹർജി.

പണ്ടു മുതലേ ഇവിടെ രണ്ട് ഗണേശ വിഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും അവ കേവലം പുരാവസ്തുക്കൾ എന്ന നിലയിൽ ദേശീയ മ്യൂസിയങ്ങളിലൊന്നിലേക്ക് എഎസ്‌ഐ മാറ്റാൻ സാധ്യതയുണ്ടെന്ന് താൻ കരുതുന്നതായും ജെയിൻ കോടതിയെ അറിയിച്ചിരുന്നു. ഇതിലായിരുന്നു കോടതിയുടെ ഇടപെടൽ.

കുത്തബ് മിനാറിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പുനഃസ്ഥാപിക്കണമെന്നും സ്ഥലത്ത് പ്രാർഥിക്കാനുള്ള അവകാശം വേണമെന്നും ആവശ്യപ്പെട്ട് വിഷ്ണു ശങ്കർ ജെയിൻ എന്നയാളും ഡൽഹിയിലെ സാകേത് കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് മേയ് 24ന് പരിഗണിക്കും. വിഷയത്തിൽ പ്രതികരണം അറിയിക്കാൻ കേന്ദ്രത്തോടും എഎസ്‌ഐയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

528961046
കുത്തബ് മിനാർ (ഫയൽ ചിത്രം)

കുത്തബ് മിനാർ സമുച്ചയത്തിന് മുന്നിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും അതിനെ ‘വിഷ്ണു സ്തംഭം’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു പ്രതിഷേധിച്ചവരെ ഈ മാസം ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്ത് ഗതാഗതം തടസ്സപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്.

അടുത്തിടെ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്താവ് വിനോദ് ബൻസാലും കുത്തബ് മിനാർ യഥാർഥത്തിൽ ‘വിഷ്ണു സ്തംഭം’ ആണെന്ന് അവകാശപ്പെട്ടു. 27 ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്ത് ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് സ്മാരകം നിർമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

English Summary: 'No such decision has been taken': Union minister GK Reddy on excavating Qutub Minar complex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com