കിരണിനെ പിരിച്ചുവിട്ടത് ശരിയെന്ന് തെളിഞ്ഞു; വിധിക്ക് പിന്നാലെ മന്ത്രി
Mail This Article
തിരുവനന്തപുരം∙ തിൻമയ്ക്കെതിരെയുള്ള വലിയ സന്ദേശമാണ് വിസ്മയ കേസിലെ വിധിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിസ്മയയുടെ ഭർത്താവ് മുൻ അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി പിരിച്ചു വിട്ട സർക്കാർ നടപടി ശരിയാണെന്നു തെളിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ വിധി പാഠമാണ്. സ്ത്രീധനം ആവശ്യപ്പെട്ടാൽ പോലും വകുപ്പു തല അന്വേഷണം നടത്തി ജോലിയിൽനിന്ന് പിരിച്ചു വിടാമെന്ന് സർവീസ് റൂളിൽ പറയുന്നുണ്ട്. ആ തിരിച്ചറിവ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം.
തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതേ വിടുന്ന പതിവ് ഇത്തരം കേസുകളിലുണ്ടായിരുന്നു. എന്നാൽ, ഈ കേസിൽ മുൻ ഗതാഗത കമ്മിഷണർ എം.ആർ.അജിത് കുമാറിന്റെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണമാണ് നടത്തിയത്. ഏറ്റവും വലിയ ശിക്ഷയാണ് ഗതാഗത വകുപ്പ് നൽകിയത്. പിരിച്ചു വിട്ടതിനാൽ ഇനി മറ്റൊരു സർക്കാർ ജോലി കിരൺ കുമാറിനു ലഭിക്കില്ല. സ്ത്രീധന പീഡനക്കേസിൽ സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നത് ആദ്യമായിട്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.
വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ഇതോടെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.
സ്ത്രീധനവും സമ്മാനമായി നല്‍കിയ കാറും തന്‍റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ ഭാര്യയെ മര്‍ദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജൂണ്‍ 21ന് പുലര്‍ച്ചെയാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സ്ഥാപിക്കാന്‍ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി. സാധാരണ സ്ത്രീധന പീഡനക്കേസുകളില്‍ നിന്നും വിഭിന്നമായി 102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണ് കേസിലുള്ളത്. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും പ്രോസിക്യൂഷന്‍റെ തെളിവുകളായി ഹാജരാക്കി. ആരും കേസില്‍ കൂറുമാറിയില്ല എന്നതും കേസിൽ നിര്‍ണായകമായി.
English Summary: Minister Antony raju reacts in Vismaya case verdict