'ജഡ്ജിമാർക്കെതിരെ ആരോപണം ഫാഷനായി മാറി; അഭിഭാഷകർ നിയമത്തിന് മുകളിലല്ല'
Mail This Article
ന്യൂഡൽഹി∙ ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഫാഷനായി മാറിയെന്ന് സുപ്രീം കോടതി. 'മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലുമാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്. മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനെ കോടതിയലക്ഷ്യത്തിന് 15 ദിവസം തടവിന് ശിക്ഷിച്ച ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. 'ജഡ്‌ജി എത്ര കരുത്തനോ അത്രയും മോശമാണ് അദ്ദേഹത്തിനെതിരായ ആരോപണം'- ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
'രാജ്യത്ത് പലയിടത്തും ജഡ്‌ജിമാർ ആക്രമണം നേരിടുകയാണ്. ജില്ലാ ജഡ്ജിമാർക്ക് യാതൊരു പൊലീസ് സുരക്ഷയും ലഭിക്കുന്നില്ല. അഭിഭാഷകർ നിയമത്തിന് മുകളിലൊന്നുമല്ല. നീതി നിർവഹണത്തിന് അവർ തടസ്സം നിന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ അവർ അനുഭവിക്കേണ്ടതായി വരും. ഇത്തരം അഭിഭാഷകർ ജുഡീഷ്യൽ പ്രക്രിയയ്ക്കു തടസ്സമാണ്. അവരെ കണിശമായി നേരിടണം'- ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. അഭിഭാഷകനെതിരെ സുപ്രീം കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
നേരത്തെ മദ്രാസ് ഹൈക്കോടതി ചുമത്തിയ ജാമ്യമില്ലാ വാറന്റ് സ്വീകരിക്കാതെ ഹൈക്കോടതിക്ക് സമീപത്തെ ചായക്കടയിൽ അഭിഭാഷകൻ പോയതിനെയും സുപ്രീം കോടതി വിമർശിച്ചു. ‘വാറന്റ് കൊടുക്കാനെത്തിയ കോടതി ജീവനക്കാരന് തടസ്സമായി ഏതാണ്ട് നൂറോളം സഹ അഭിഭാഷകർ കുറ്റാരോപിതനായ അഭിഭാഷകന് ചുറ്റും വളഞ്ഞുനിന്നു. ചില ഹൈക്കോടതികളിൽ ജഡ്ജിമാരെ വിരട്ടുന്നത് പതിവായി മാറിയിരിക്കുകയാണ്'- ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
English Summary: Targeting Judges "A Fashion", Most Cases In Maharashtra, UP: Supreme Court