പ്രതീക്ഷിച്ച വിധിയെന്ന് അച്ഛൻ; ഒരു പെൺകുട്ടിക്കും ഈ ഗതി വരരുതെന്ന് അമ്മ
Mail This Article
കൊല്ലം∙ പ്രതീക്ഷിച്ച വിധിയെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ. പ്രതി കിരൺകുമാറിന് പരമാവധി ശിക്ഷകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെയായായിരുന്നു പിതാവിന്റെ പ്രതികരണം.
വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. ഒരു പെൺകുട്ടിക്കും വിസ്മയയുടെ ഗതി വരരുതെന്ന് പ്രാർഥിക്കുന്നു. മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.
ഒരു വർഷത്തെ അധ്വാനത്തിന് ഫലം ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പറഞ്ഞു. 323, 506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ തെളിയിക്കാനായി.
2020 മേയ് 30നാണ് ബിഎഎംഎസ് വിദ്യാർഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാർ വിവാഹം ചെയ്തത്. കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ കഴിഞ്ഞ ജൂൺ 21 നു വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി ശിക്ഷ നാളെ വിധിക്കും.
English summary: Vismaya death case; father comments