തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സമിതിയുമായി കോൺഗ്രസ്; ജി23 അംഗങ്ങൾക്കും അവസരം
Mail This Article
ന്യൂഡൽഹി ∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കാൻ എട്ടംഗ രാഷ്ട്രീയകാര്യ സമിതിയും ചുമതലാ സംഘവും രൂപീകരിച്ച് കോൺഗ്രസ്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ തീരുമാനം അറിയിച്ചത്. കോൺഗ്രസിനുള്ളിൽ തിരുത്തൽ നയങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞ ജി-23 ഗ്രൂപ്പിലെ അംഗങ്ങളും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബിക സോണി, ദിഗ്‌വിജയ സിങ്, കെ.സി.വേണുഗോപാൽ, ജിതേന്ദ്ര സിങ്, ജി23 അംഗങ്ങളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരാണു രാഷ്ട്രീയകാര്യ സമിതിയിൽ. പി.ചിദംബരം, മുകുൾ വാസ്‌നിക്, ജയറാം രമേശ്, കെ.സി.വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സുർജെവാല, സുനിൽ കനുഗോലു എന്നിവർ ചേർന്നതാണ് ചുമതലാ സംഘം. സംഘത്തിലെ ഓരോ അംഗത്തിനും പ്രത്യേക ചുമതലകൾ നൽകും.
ഭാരത് ജോഡോ യാത്രയ്ക്കു വേണ്ടി കേന്ദ്ര പ്ലാനിങ് ഗ്രൂപ്പിനെ ഏർപ്പെടുത്തി. ഭാരത് ജോഡോ യാത്രാകമ്മിറ്റിയിൽ ദിഗ്‌വിജയ സിങ്, സച്ചിൻ പൈലറ്റ്, ശശി തരൂർ, രൺവീർ സിങ് ബിട്ടു, കെ.ജി.ജോർജ്, ജോതിമണി, പ്രദ്യുത് ബോർഡോലോയ്, ജിത്തു പട്വാരി, സലിം അഹമ്മദ് എന്നിവർ അംഗങ്ങളാണ്.
English Summary: Congress forms political panel, task force for 2024 polls, includes G-23 members