വീടുകയറി ആക്രമിച്ചെന്ന് ആരോപണം; കൂത്താട്ടുകുളത്ത് സിപിഎം പ്രതിനിധിക്ക് മർദനം
Mail This Article
കൂത്താട്ടുകുളം∙ തിരുമാറാടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം പ്രതിനിധിയുമായ സാജു ജോണിനെ (54) മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജു ജോൺ വീടുകയറി ആക്രമിച്ചെന്ന് ആരോപിച്ച് ദമ്പതികൾ ഉൾപ്പെടെ 3 പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
നാവോളിമറ്റം കൂവയ്ക്കൽ അജയ്‌മോൻ (43), ഭാര്യ ജിഷ (39), അജയ്‌മോന്റെ സുഹൃത്ത് കുന്നേൽ ബെന്നി മാത്യു (53) എന്നിവരാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരും സിപിഎം അനുഭാവികളാണ്. സാജു ജോൺ വാക്കത്തിയുമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്ന് അജയ്‌മോൻ പറഞ്ഞു. അക്രമം ചെറുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് മർദനമേറ്റതെന്നും അജയ്‌മോൻ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 6ന് നാവോളിമറ്റം ആലിൻചുവട് ഭാഗത്ത് അജയ്‌മോനും സാജു ജോണും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ആണ് അന്ന് രാത്രി 9.30ന് അജയ്‌മോന്റെ വീടിനു സമീപം അക്രമം ഉണ്ടായത്. സാജു ജോണിന്റെ ഇടതു കൈയ്ക്ക് പൊട്ടലുണ്ട്. സാജുവിന്റെ സ്കൂട്ടറും അടിച്ചു തകർത്ത നിലയിലാണ്. പരുക്കേറ്റ തന്നെ ആശുപത്രിയിലാക്കാൻ അക്രമിസംഘം ആരെയും അനുവദിച്ചില്ലെന്നും പൊലീസ് എത്തിയാണ് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്നും സാജു പറഞ്ഞു.
ഫോണിൽ വിളിച്ച് സഹായത്തിന് ശ്രമിച്ചപ്പോൾ അക്രമിസംഘം ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞുടച്ചു. സ്കൂട്ടറിൽ സഞ്ചരിച്ച തന്നെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സാജു ജോൺ പറഞ്ഞു.
വീടുകയറി ആക്രമിച്ചിട്ടില്ലെന്നും വീടിനു സമീപത്ത് എത്തിയ സാജുവിനെ സംഘം ആക്രമിക്കുകയായിരുന്നെന്നും സിപിഎം ലോക്കൽ സെക്രട്ടറി വർഗീസ് മാണി പറഞ്ഞു. സംഭവത്തിൽ സാജു ജോണിനെതിരെ യുഡിഎഫ് രംഗത്തെത്തി. നാടിന് മാതൃകയാകേണ്ട ജനപ്രതിനിധി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം ഉണ്ടാക്കിയതിനാൽ പഞ്ചായത്ത് ഭരണസമിതി അംഗത്വം രാജി വയ്ക്കണമെന്ന് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
English Summary: CPM Worker attacked in Koothattukulam