ലഹരി നൽകി അവശയാക്കി; ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍
Mail This Article
റോത്തക് ∙ മേയ് 11 ന് ഡൽഹിയിൽനിന്ന് കാണാതായ ഗായികയുടെ മൃതദേഹം ഹരിയാനയിലെ റോത്തക് ജില്ലയിൽ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. റോത്തക്കിലെ മെഹാമിൽ നിന്നുള്ള രവി, അനിൽ എന്നിവരാണ് പിടിയിലായത്.
ഗായികയുമായി ഇവർക്കു നേരത്തേ പരിചയമുള്ളതായും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും ദ്വാരക ഡപൂട്ടി പൊലീസ് കമ്മിഷണർ ശങ്കർ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളിൽ ഒരാൾ തന്നെ ബലാത്സംഗം ചെയ്‌തുവെന്നു കാണിച്ച് യുവതി നേരത്തേ പരാതി നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മേയ് 11 ന് മ്യൂസിക് വിഡിയോ ചിത്രീകരണത്തിനായി സഹപ്രവര്‍ത്തകർക്കൊപ്പം ഭിവാനിയില്‍ പോയ ഗായിക തിരിച്ചെത്തിയില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഗായികയെ കൊലപ്പെടുത്താനായി ആസൂത്രണം നടത്തിയിരുന്നതായും മ്യൂസിക് വിഡിയോ ചിത്രീകരണമെന്ന വ്യാജേന വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതികൾ സമ്മതിച്ചു.
അമിത അളവിൽ ലഹരിമരുന്ന് നൽകി അവശയാക്കിയതിനു ശേഷമായിരുന്നു കൊലപാതകം. യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം പ്രതികൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹി ദ്വാരകയിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു.
English Summary: Haryanvi singer, missing for 12 days, found buried near highway in Rohtak; two held