കൊച്ചി∙ എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയ്ക്ക് ഹാനി ഉണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല. പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റേത് നീചമായ പരാമർശമാണ്. ഈ നാട്ടിൽ എന്തും വിളിച്ചുപറയാനാകില്ല. വർഗീയ ശക്തികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്രയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആലപ്പുഴയിൽ അരങ്ങേറിയത് മറ്റൊരു പതിപ്പാണ്. അവിടെ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു. മുദ്രാവാക്യം കടുത്ത മതവിദ്വേഷം ഉയർത്തുന്നതാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ നാടിനെതിരാണ്. വർഗീയ ശക്തികളോടു വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: CM Pinarayi Vijayan on Hate Speech controversy