കുട്ടിയുടെ പ്രകോപന മുദ്രാവാക്യം: അൻസാർ നജീബിനെ റിമാൻഡ് ചെയ്തു
Mail This Article
ആലപ്പുഴ∙ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ ഈരാറ്റുപേട്ട നടയ്ക്കൽ പാറനാനി അൻസാർ നജീബിനെ റിമാൻഡു ചെയ്തു. അൻസാറിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, കുട്ടിയെ തോളിലേറ്റി പ്രകടനത്തിൽ പങ്കെടുത്ത ഈരാറ്റുപേട്ട നടയ്ക്കൽ പാറനാനി അൻസാർ നജീബ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തത്. നവാസിനെയും ഇന്നു തന്നെ കോടതിയിൽ ഹാജരാക്കയേക്കും. ഇവർക്കു പുറമെ, ജില്ലാ സെക്രട്ടറി മുജീബിനെയും കണ്ടാൽ തിരിച്ചറിയാവുന്ന ആളുകളെയും പ്രതിചേർത്താണ് ആലപ്പുഴ സൗത്ത് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇന്നു കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണു സൂചന.
അൻസാർ നജീബിനെ തിങ്കളാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ട എംഇഎസ് ജംക്ഷനു സമീപം മലഞ്ചരക്കു വ്യാപാരം നടത്തിയിരുന്ന അൻസാർ, മുദ്രാവാക്യത്തിന്റെ വിഡിയോ വൈറലായതോടെ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മറ്റക്കാടു നിന്നാണ് കസ്റ്റഡിയിലെടുത്തത്. അൻസർ എസ്ഡിപിഐ പ്രവർത്തകനാണെന്നും പാലാ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ച ഇയാളെ ആലപ്പുഴ സൗത്ത് പൊലീസിനു കൈമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മുദ്രാവാക്യം വിളിച്ച കുട്ടിയെ അറിയില്ലെന്നും മറ്റു പലരും തോളിലേറ്റിയതു കണ്ടാണ് താനും കുട്ടിയെ തോളിലേറ്റിയതെന്നുമാണ് അൻസാർ പൊലീസിനു നൽകിയ മൊഴി. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അൻസാർ കുട്ടിയുടെ ബന്ധുവല്ലെന്നും കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെയും പ്രതിചേർക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു.
നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രകടനം നടത്തി. വിവാദ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അവ്യക്തമാക്കിയ ചിത്രമുള്ള ബാനറുമായായിരുന്നു പ്രകടനം. കുട്ടികൾ അടക്കം പ്രകടനത്തിൽ പങ്കെടുത്തു. ബാനറിനു മുൻപിൽ മുദ്രാവാക്യം ഏറ്റുവിളിച്ചും ഒരു കുട്ടി ഉണ്ടായിരുന്നു.
നവാസിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ആലപ്പുഴ നോർത്ത് സ്റ്റേഷൻ പരിസരത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂട്ടമായി എത്തിയിരുന്നു. അൻസാറിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം രാത്രിയിലും ഇന്നലെ രാവിലെയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈരാറ്റുപേട്ട ടൗണിലും പ്രകടനം നടത്തി.
English Summary : Hate slogans at popular front rally: Arrested people will be presented at court