‘മരിച്ചാലും ബിജെപിയിലേക്ക് ഇല്ല; കോൺഗ്രസ് വിടാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ല’
Mail This Article
ന്യൂഡൽഹി∙ എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണമെന്ന് കപിൽ സിബൽ. മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വിടാനെടുത്ത തീരുമാനത്തെക്കുറിച്ചു ദേശീയമാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും അതു തമാശയായി ചിത്രീകരിക്കപ്പെടാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപാർട്ടികൾ നിയന്ത്രിതമായ സംഘടനകളാണ്. ആളുകൾ വരും പോകും – അദ്ദേഹം കൂട്ടിച്ചേർത്തു.
‘അഖിലേഷ് യാദവിനോടു ഞാൻ ചോദിക്കുകയായിരുന്നു. അദ്ദേഹം അപ്പോൾ സമ്മതിച്ചു. പാർട്ടിയിൽ ചേരാൻ താൽപര്യമില്ലെന്നു പറഞ്ഞു. അപ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായാൽ പിന്തുണയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു. പാർലമെന്റിൽ സ്വതന്ത്ര ശബ്ദങ്ങൾ ഇല്ല. പല സമയങ്ങളിലും പാർട്ടിയുടെ ചട്ടക്കൂടിൽനിന്നല്ലാതെ സംസാരിക്കാനാകില്ല.
ജീവിതത്തിൽ ഒന്നിനെക്കുറിച്ചും ഭയപ്പെട്ടിട്ടില്ല. എന്തു പറയുന്നു അതിൽ വിശ്വസിക്കും. എന്തിൽ വിശ്വസിക്കുന്നോ അതു പറയും. എനിക്ക് ഒന്നിനെക്കുറിച്ചും പേടിക്കേണ്ടതില്ല. പറയാനുള്ളവർക്ക് എന്തും പറയാം.
മരിച്ചാലും ബിജെപിയിൽ ചേരില്ല, മറ്റൊരു പാർട്ടിയിലേക്കും പോകില്ല. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ പോരാടാൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിൽ എത്തിക്കാൻ പ്രവർത്തിക്കും. കോൺഗ്രസും കൂടെയുണ്ടാകുമെന്നാണ് വിശ്വാസം.
എല്ലാവരെയും ഉൾപ്പെടുത്തുന്ന ഇന്ത്യ എന്ന ആശയമാണ് പിന്തുടരുന്നത്. അതാണ് ഇന്ത്യയുടെ പ്രത്യയശാസ്ത്രം. മാറ്റം വരുത്തുകയെന്നത് പ്രയാസകരമാണ്. അതേസമയം, എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സമയമായോ എന്ന് എല്ലാവരും അവരവർക്കു വേണ്ടി ചിന്തിക്കണം.’ – സിബൽ വ്യക്തമാക്കി.
English Summary: "Everyone Has To Think About Themselves": Kapil Sibal On Quitting Congress