മുത്തശ്ശിയെ കൊന്നു, തോക്കിന്റെ ചിത്രം പോസ്റ്റ് ചെയ്തു; റമോസ് വന്നത് വ്യക്തമായ പ്ലാനോടെ
Mail This Article
ടെക്‌സസ് ∙ ടെക്‌സസിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളെ വെടിവച്ചു കൊന്ന പതിനെട്ടുവയസുകാരന്‍ സംഭവത്തിന് തലേന്ന് മുത്തശ്ശിയെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. സാന്‍ അന്റോണിയോ സ്വദേശിയായ സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയത്. ടെക്‌സസ് ഗവർണർ ഗ്രെഗ് അബോട്ട് വാർത്ത സ്ഥിരീകരിച്ചു. എആർ 15 സ്റ്റൈൽ റൈഫിളും എണ്ണമറ്റ വെടിയുണ്ടകളും കയ്യിൽ പിടിച്ചാണ് ആക്രമി സ്‌കൂളിൽ പ്രവേശിച്ചത്. യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു വെടിവയ്‌പ്.
സ്‌കൂളിൽ പ്രവേശിച്ചയുടൻ റിസോഴ്‌സ് ഓഫിസർ റമോസിനെ തടഞ്ഞുനിർത്തി. എന്നാൽ ക്ഷുഭിതനായ റമോസ് ഉദ്യോഗസ്ഥനെ വെടിവച്ചുവീഴ്ത്തി. റമോസ് ഉപയോഗിച്ച തോക്ക് തിരയുകയാണ് പൊലീസ്. റമോസ് കൊണ്ടുവന്ന വെടിയുണ്ടകളും സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തു. തോക്കിന്റെ ചിത്രങ്ങൾ റമോസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ചിത്രത്തിനൊപ്പം ഒരു പെൺകുട്ടിയെ ടാഗ് ചെയ്ത റമോസ് ചുവടെ കുറിച്ചത് ഇങ്ങനെ. 'എനിക്കൊരു രഹസ്യം പറഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഞാൻ ടാഗ് ചെയ്യുന്നതിൽ വിരോധമില്ലല്ലോ'. ഇതിന് മറുപടിയായി പെൺകുട്ടി കമന്റ് ചെയ്തു. 'എനിക്ക് താങ്കളെ അറിയില്ല. ചില തോക്കുകളുടെ ചിത്രവുമായി എന്നെ ടാഗ് ചെയ്‍തത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഇതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.'
ആക്രമണത്തിന് മുൻപ് റമോസിന്റെ കാർ കോളജിന് പുറത്തുവച്ച് അപകടത്തിൽപ്പെട്ടു. ഇതേത്തുടർന്ന് പൊലീസുമായി വെടിവയ്പ്പ് നടത്തിയെന്നും ഓടിരക്ഷപ്പെട്ടെന്നും ടെക്‌സസ് ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതർ പറഞ്ഞു.
10 ദിവസം മുൻപു ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. ൈസനികവേഷം ധരിച്ചെത്തിയ പേടെൻ ജെൻഡ്രൻ (18) എന്നയാളാണു ബഫലോയിൽ വെടിയുതിർത്തത്.
English Summary: Texas School Shooting Suspect Shot Grandmother Before Mass Killing, Posted Picture Of Gun