സിബൽ ആദ്യം സമീപിച്ചത് തൃണമൂലിനെ; മമതയുടെ ‘നിബന്ധന’യിൽ വഴിമാറി
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതിനു മുൻപ് തൃണമൂൽ കോൺഗ്രസിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. എന്നാൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജിയുടെ ഒറ്റ നിർബന്ധത്തിലാണ് ആ സഖ്യം സാധ്യമാവാതെ പോയത്.
പാർട്ടിയിൽ ചേരില്ലെന്നും രാജ്യസഭയിലെ സ്വതന്ത്ര ശബ്ദമാകാനായി തന്നെ പിന്തുണയ്ക്കണമെന്നുമായിരുന്നു കപിൽ സിബലിന്റെ ആവശ്യം. എന്നാൽ പാർട്ടിയിൽ ചേർന്നേ പറ്റൂവെന്ന് മമത നിർബന്ധം പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായി ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും സ്വന്തം നിലപാടിൽ ഉറച്ചുനിന്നതിനാൽ കാര്യമായ ഗുണമുണ്ടായില്ല.
പിന്നാലെയാണ് കപിൽ അഖിലേഷ് യാദവിനെ സമീപിച്ചത്. പാർട്ടിയിൽ ചേരില്ലെന്ന കപിലിന്റെ നിലപാട് അഖിലേഷ് അംഗീകരിച്ചതോടെ അദ്ദേഹം രാജ്യസഭാ സ്ഥാനാർഥിത്വത്തിനു നാമനിർദേശപത്രിക സമർപ്പിക്കുകയും ചെയ്തു.
പ്രമുഖ അഭിഭാഷകനെന്ന നിലയിൽ തൃണമൂൽ കോൺഗ്രസുമായി ദീർഘനാളായി ബന്ധമുള്ള വ്യക്തിയാണ് കപിൽ സിബൽ. സംസ്ഥാന സർക്കാരിനും തൃണമൂലിനും വേണ്ടി നിരവധി കേസുകളിൽ സിബൽ ഹാജരായിട്ടുണ്ട്.
English Summary: 'For support, you will have to...', Mamata Banerjee's 'CONDITION' forced Kapil Sibal to seek support from SP