മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശി; കണ്ടെത്താന് പരക്കം പാഞ്ഞ് പൊലീസ്
Mail This Article
കൊച്ചി∙ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം പള്ളുരുത്തി സ്വദേശിയെന്നു തിരിച്ചറിഞ്ഞതായി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ. ഇന്നലെ രാത്രി തന്നെ കുട്ടിയെ കണ്ടെത്താൻ പൊലീസ് വീടിരിക്കുന്ന തങ്ങൾനഗറിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണ് എന്നാണ് വിവരം. കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞ ദിവസം മുതൽ പൊലീസ് പരക്കംപാച്ചിലിലാണ്. തോപ്പുംപടി, ഈരാറ്റുപേട്ട, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടിയെ തേടി പൊലീസ് എത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. രണ്ടു ദിവസമായി ഒരു സംഘം പൊലീസ് ഈരാറ്റുപേട്ടയിൽ തമ്പടിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
കുട്ടിയുടെ മുദ്രാവാക്യം വിളികളിൽ പള്ളുരുത്തി, തോപ്പുംപടി ഭാഗത്തുള്ളവരുടെ ഉച്ചാരണശൈലി തോന്നിയതിനെ തുടർന്നാണ് ഇവിടങ്ങളിലേക്കു പരിശോധന നീണ്ടത്. അതേസമയം, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ മുഴുവൻ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും കണ്ടെത്താനുള്ള ശ്രമങ്ങളെന്നു പൊലീസ് പറയുന്നു. കുട്ടിയെ കണ്ടെത്തിയാൽ മാത്രമേ അവിടെ വിളിച്ച മുദ്രാവാക്യം വിളിയുടെ പിന്നിലുള്ളവരെ കണ്ടെത്തനാകൂ എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. ആലപ്പുഴ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകളുണ്ടായെങ്കിലും ഇവരിൽനിന്നു കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല.
ഇതിനിടെ മറ്റു പല സ്ഥലങ്ങളിലും എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും മറ്റും റാലികളിൽ കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ പുറത്തു വന്നിരുന്നു. സംഭവം രാഷ്ട്രീയ വിഷയമായതോടെ പൊലീസിനു മേൽ കുട്ടിയെ കണ്ടെത്താനുള്ള സമ്മർദം വർധിച്ചിട്ടുണ്ട്.
തൃക്കാക്കര തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ പി.സി. ജോർജിന്റെ അറസ്റ്റുണ്ടായതോടെ ബിജെപി ഉൾപ്പടെയുള്ളവർ സർക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഒരു ഭാഗത്തു മാത്രം അറസ്റ്റുണ്ടാകുമ്പോൾ മറുഭാഗത്ത് പൊലീസ് നോക്കുകുത്തിയാകുന്നു എന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി കടുപ്പിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
English Summary: Kerala Police continue to search for the boy who raised hate slogans during the PFI march