മെക്കാനിക്ക് വേഷത്തിലെത്തി കെഎസ്ആര്‍ടിസി ബസുമായി കടന്ന് മോഷ്ടാവ്; കസ്റ്റഡിയില്‍
Mail This Article
കൊച്ചി∙ ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു ബസ് മോഷണം പോയി. ഇവിടെ നിന്നു കടത്തിയ ബസ് മണിക്കൂറുകൾക്കു ശേഷം എറണാകുളം കലൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി സ്വദേശി ഹരീഷ് കുമാർ എന്നയാളാണ് ബസുമായി കടന്നു കളഞ്ഞത്. ഇയാളെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നു രാവിലെ എട്ടരയോടയാണ് സംഭവം. ട്രിപ് പൂർത്തിയാക്കി രാവിലെ എത്തിയ ബസാണ് ഡ്രൈവർ ഇറങ്ങി പോയതിനു തൊട്ടു പിന്നാലെ മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആൾ പരിശോധനയ്ക്ക് എന്ന മട്ടിൽ എടുത്തു പുറത്തേയ്ക്കു കൊണ്ടു പോയത്. വാഹനം കൊണ്ടു പോകുന്നതു സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടെങ്കിലും പരിശോധനയ്ക്കായി കൊണ്ടുപോകുകയാണെന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. വണ്ടി കടത്തിക്കൊണ്ടു പോകുകയാണെന്നു വ്യക്തമായതോടെ പിന്നാലെ പോയെങ്കിലും പിടികൂടാനായില്ല. എറണാകുളം ഭാഗത്തേയ്ക്കാണ് ബസ് പോയത് എന്നു വ്യക്തമായിരുന്നു.
തുടർന്നു പൊലീസിൽ അറിയിച്ചതോടെ വിവരം വിവിധ സ്റ്റേഷനുകൾക്കു കൈമാറി അന്വേഷണം നടത്തുന്നതിനിടെയാണ് കലൂരിൽ ബസ് കണ്ടെത്തിയത്. ഏതാനും സ്വകാര്യ വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയ ശേഷമാണ് വാഹനം മോഷ്ടാവ് ഉപേക്ഷിച്ചത്. ബസ് മോഷ്ടാവിന്റെ ലക്ഷ്യം എന്തായിരുന്നു എന്നറിയാനാണ് പൊലീസ് ശ്രമം.
English Summary: KSRTC bus stolen from Aluva depot