തന്ത്രപരമായി നീങ്ങി ജോര്‍ജ്; വഞ്ചിയൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയില്ല
Mail This Article
തിരുവനന്തപുരം∙ വിദ്വേഷ പ്രസംഗ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോര്‍ജ് വഞ്ചിയൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയില്ല. ഇവിടെ അപേക്ഷ നൽകിയാൽ പിന്നെ കോടതി ജാമ്യം നിഷേധിച്ചാല്‍ മാത്രമേ ജോര്‍ജിന് അപ്പീല്‍ നല്‍കാനാവൂ.
അതേസമയം, ജാമ്യം കിട്ടാതിരിക്കാനാണു പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെന്നു ജോര്‍ജിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്നും ഹൈക്കോടതിയിൽ ഇന്നു കേസ് പരിഗണിക്കുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രി തന്നെ ജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഇതു രാവിലെ പരിഗണിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
മതവിദ്വേഷ പ്രസംഗക്കേസില്‍ രണ്ടാഴ്ചത്തേക്കു റിമാന്‍ഡിലായ പി.സി. ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലെത്തിച്ചു. ഇന്നലെ കൊച്ചിയില്‍ അറസ്റ്റിലായ ജോര്‍ജിനെ ഇന്നു രാവിലെയാണ് ഫോര്‍ട്ട് പൊലീസ് വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയത്. ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്കുശേഷമാണ് കോടതിയിലെത്തിച്ചത്. പൊലീസ് വാഹനത്തില്‍ വച്ച് കോവിഡ് പരിശോധനയും പൂര്‍ത്തിയാക്കി.
English Summary: PC George didn't give bail application in Vanchiyoor Court