ADVERTISEMENT

തിരുവനന്തപുരം∙ കൊച്ചിയിൽനിന്നു പുലർച്ചെ തലസ്ഥാനത്തെത്തിച്ചു വൈദ്യപരിശോധനയ്ക്കുശേഷം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ ഹാജരാക്കിയപ്പോൾ പി.സി.ജോർജിനോട് കോടതി ചോദിച്ചു–പൊലീസ് മർദിക്കുമെന്നു ഭയമുണ്ടോ? തനിക്ക് ഒന്നിനെയും ഭയമില്ലെന്നായിരുന്നു പി.സി.ജോർജിന്റെ മറുപടി. പൊലീസ് മർദിച്ചോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.

എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. തുടരന്വേഷണത്തിനു കസ്റ്റഡിയിൽ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടു. പി.സി.ജോർജിനെ വേട്ടയാടാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസ് കാരണം ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഏതു വിധേനയും പി.സി.ജോർജിനെ ജയിലിൽ അടയ്ക്കാനാണ് നീക്കമെന്നും അഭിഭാഷകൻ പറഞ്ഞു. തുടർന്ന്, ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു കോടതി പി.സി.ജോർജിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. 

പൊലീസ് കസ്റ്റഡിയിൽ വിടുന്ന കാര്യം തിങ്കളാഴ്ച പരിഗണിക്കും. തുടർന്ന് പൊലീസ് ബസിൽ ജോർജിനെ കോടതിക്കു പുറത്തേക്കു കൊണ്ടുവന്നു. കൈവീശി കാട്ടിയാണ് പി.സി.ജോർജ് പുറത്തേക്കെത്തിയത്. പിന്നീട് ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. എല്ലാം നേരിടുമെന്നും ജയിലിൽ പോകാൻ തയാറായാണ് വന്നതെന്നും പി.സി.ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.

പ്രതികരിക്കാൻ ഹൈക്കോടതി അനുമതിയില്ല. എനിക്ക് ആവശ്യമായ സുരക്ഷ ജനം തരും. ഇത് ഇരട്ട നീതിയല്ല ക്രൂരതയാണ്. ബിജെപിയുടെ ആത്മാർഥമായ പിന്തുണയുണ്ട്. യുഡിഎഫും എല്‍ഡിഎഫും വേട്ടയാടുകയാണെന്നും പി.സി.ജോർജ് പറഞ്ഞു. തുടർന്ന് പി.സി.ജോർജിനെ ജില്ലാ ജയിലിലേക്കു കൊണ്ടുപോയി. പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ട്.

English Summary: PC George in remand for 14 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com