വിജയ് ബാബു എത്തിയാലുടൻ അറസ്റ്റ്; സഹായിച്ചവരെ ചോദ്യം ചെയ്യും: കമ്മിഷണർ
Mail This Article
കൊച്ചി ∙ ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ നടന്‍ വിജയ് ബാബു തിങ്കളാഴ്ച വിദേശത്തുനിന്ന് എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിണര്‍ സി.എച്ച്.നാഗരാജു. ലുക്കൗട്ട് നോട്ടിസ് ഉള്ളതിനാല്‍ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല. വിജയ് ബാബുവിന് സഹായം നല്‍കിയവരെ ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ പറഞ്ഞു.
നാട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യഹര്‍ജി തള്ളുമെന്ന നിലപാട് കോടതി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു. നേരത്തേ, വിജയ് ബാബുവിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നടി അവശ്യപ്പെട്ടു.
അതിനിടെ, വിജയ് ബാബുവിനു വേണ്ടി 2 ക്രെഡിറ്റ് കാർഡുകൾ ദുബായിൽ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ചത്. കേസിൽ മുൻകൂർ ജാമ്യം ലഭിക്കുംവരെ വിദേശത്തു തങ്ങാനുള്ള പണം തീർന്നതിനെ തുടർന്നാണു ക്രെഡിറ്റ് കാർഡുകൾ എത്തിച്ചു തരാൻ വിജയ് ബാബു സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്. തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയത്.
Content Highlight: Vijay Babu case– Followup