അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന നടിയുടെ ഹർജി ബുധനാഴ്ച പരിഗണിക്കും; സമയം തേടി പൊലീസ്
Mail This Article
കൊച്ചി∙ നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ചുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റി. ഹർജിയിൽ മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ചോദിച്ചതോടെയാണു കേസ് മാറ്റിവച്ചത്. വിശദമായ മറുപടി ഇക്കാര്യത്തിൽ നൽകേണ്ടതുണ്ടെന്നാണു കേസ് പരിഗണിക്കുമ്പോൾ സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.
ഇതു കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ തുടരന്വേഷണത്തിനു കൂടുതൽ സമയം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ്, സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. ഈ ഹർജിയിലെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി മറുപടി നൽകുന്നതു ലക്ഷ്യമിട്ടാണു സമയം ആവശ്യപ്പെട്ടത്.
ഹർജിക്കെതിരെ സർക്കാരിലെ ഉന്നതരിൽനിന്നു വിമർശനം ഉയർന്ന സാഹചര്യത്തിൽ അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. അതിജീവിതയ്ക്കൊപ്പമാണെന്നും നീതിപൂർവമായ അന്വേഷണത്തിനു വേണ്ട നടപടി തുടരുമെന്നും എതിർപക്ഷത്ത് എത്ര ഉന്നതനാണെങ്കിലും നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു കൊടുത്തു. തൊട്ടുപിന്നാലെ ഡിജിപിയെയും ക്രൈംബ്രാഞ്ച് മേധാവിയെയും വിളിച്ചുവരുത്തി മുഖ്യമന്ത്രി നിർദേശങ്ങളും നൽകിയിരുന്നു.
English Summary: Kerala High Court will take actress attack case survivor's plea on Wednesday