ഒന്നാംപ്രതി മുൻകൂർ ജാമ്യാപേക്ഷ നല്കി; കുട്ടിയെ കണ്ടെത്താനായില്ലെന്ന് പൊലീസ്
Mail This Article
ആലപ്പുഴ∙ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനത്തിനിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിലെ ഒന്നാം പ്രതി മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചു. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് ആണ് മുൻകൂർ ജാമ്യത്തിനായി ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
ആലപ്പുഴ സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മുജീബ് ഒന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം രണ്ടാം പ്രതിയുമാണ്. കേസിൽ കുട്ടിയെ തോളിലേറ്റി പ്രകടനത്തിൽ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുജീബിനായി പൊലീസ് തിരച്ചിൽ ശക്തമാക്കുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി കോടതിയെ സമീപിച്ചത്.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം പള്ളുരുത്തി സ്വദേശിയെന്നു തിരിച്ചറിഞ്ഞതായി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കണ്ടെത്താൻ പൊലീസ് വീടിരിക്കുന്ന തങ്ങൾ നഗറിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണ് എന്നാണ് വിവരം.
English Summary: Alappuzha PFI rally: Prime Suspect approaches Court for anticipatory bail