‘കിം പറഞ്ഞതെല്ലാം കള്ളം; ചൈനയിൽനിന്ന് വാക്സീൻ വാങ്ങി, 1.6 കോടി മാസ്ക്കുകളും’
Mail This Article
സോൾ∙ ഉത്തര കൊറിയയിൽ കോവിഡ് സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നതിനു മാസങ്ങൾക്കു മുൻപേ തന്നെ, കോവിഡ് നിയന്ത്രണ വിധേയമാക്കാൻ ചൈനയുടെ സഹായം തേടിയിരുന്നതായി സ്ഥിരീകരണം. ചൈന പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ 1.60 കോടി മാസ്ക്കുകളാണ് ചൈനയിൽനിന്ന് ഉത്തര കൊറിയ വാങ്ങിയത്. ഇതിനു പുറമേ ആയിരത്തോളം വെന്റിലേറ്ററുകളും ഇറക്കുമതി ചെയ്‌തു.
തദ്ദേശീയ വാക്‌സീനുകൾ നൽകാമെന്ന ചൈനയുടെ വാഗ്‌ദാനം ഉത്തര കൊറിയ നിഷേധിച്ചതായി വാർത്തകൾ പ്രചരിച്ചുവെങ്കിലും, ചൈന പുറത്തുവിട്ട കണക്കനുസരിച്ച് രണ്ടരക്കോടിയോളം രൂപയുടെ വാക്‌സീനാണ് ഇതുവരെ ഉത്തര കൊറിയയ്ക്ക് നൽകിയത്. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ 95,000 തെർമോമീറ്ററുകളും ചൈന നൽകി. രണ്ടു കോടിയിലധികം വില വരുന്ന വെന്റിലേറ്ററുകളും ചൈനയിൽനിന്ന് ഉത്തര കൊറിയ ഇറക്കുമതി ചെയ്‌തതായി കണക്കുകൾ പറയുന്നു.
കോവിഡിന്റെ തുടക്കത്തിൽ, 2020 ജനുവരിയിൽത്തന്നെ അതിർത്തികൾ അടച്ച് കോവിഡിനെ നിയന്ത്രിച്ചുവെന്ന് അവകാശപ്പട്ട രാജ്യമാണ് ഉത്തര കൊറിയ. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ ഉൾപ്പെടെ ലോക്ഡൗൺ ഏർപ്പെടുത്തി. ലോക്ഡൗൺ എന്നാണ് അവസാനിപ്പിക്കുക എന്ന് വിവരമില്ല. ഏപ്രിൽ അവസാനത്തോടെ മൂന്നര ലക്ഷത്തോളം പേരെ ഒരുതരം ‘പനി’ ബാധിച്ചിരിക്കുന്നതായി ഉത്തര കൊറിയ വെളിപ്പെടുത്തിയിരുന്നുവെങ്കിലും തലസ്ഥാനമായ പ്യോങ്യാങ്ങിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി കഴിഞ്ഞ മേയ് എട്ടിനാണ് ഉത്തര കൊറിയ പ്രഖ്യാപിച്ചത്.
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മാസ്‌ക് ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കിം ജോങ് ഉൻ നേരിട്ടാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
2.5 കോടി ആളുകളുള്ള രാജ്യത്ത് ഒരാള്‍ക്കുപോലും നേരത്തെ കോവിഡ് വാക്സീൻ നൽകിയിരുന്നില്ല. എന്നാൽ നിലവിൽ 33 ലക്ഷം പേർ രോഗബാധിതരാകുകയും 60 പേർ മരിക്കുകയും ചെയ്‌തെങ്കിലും അതെല്ലാം ‘അജ്ഞാത പനി’ മൂലമെന്നായിരുന്നു വിശദീകരണം. ഈ പനിക്കേസുകളിൽ എത്ര കോവിഡ് കേസുകൾ ഉണ്ടെന്ന് ഇതുവരെ ഉത്തര കൊറിയ വ്യക്തമാക്കിയിട്ടില്ല. കോവിഡ് മൂലമുള്ള മരണങ്ങൾ എത്രയാണ് എന്നതിലും വിശദീകരണമില്ല.
English Summary: N.Korea stockpiled Chinese masks, vaccines before reporting COVID-19 outbreak