നടുറോഡിയിൽ യുവതിക്കു ക്രൂര മർദനം; ബ്യൂട്ടിപാർലർ ഉടമ മിനി അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം∙ ബ്യൂട്ടിപാർലറിനു മുന്നിൽ നിന്നു മൊബൈൽ ഫോണിൽ സംസാരിച്ച യുവതിയെ 7 വയസ്സുള്ള മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ച പാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി മിനിയാണ് അറസ്റ്റിലായത്. മരുതംകുഴി സ്വദേശിയും ബിടെക് ബിരുദധാരിയുമായ ശോഭന(33)യ്ക്കാണ് മർദനമേറ്റത്.
ശാസ്തമംഗലത്തു വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. കേരള ബാങ്ക് ശാഖയിൽ മകളുമായി എത്തിയ ശോഭന സമീപത്തെ ബ്യൂട്ടിപാർലറിനു മുൻപിൽനിന്നു മൊബൈൽ ഫോണിൽ സംസാരിച്ചു. പാർലറിന്റെ മുൻപിൽ നിന്നു ഫോണിൽ സംസാരിക്കുന്നത് ഉടമയായ സ്ത്രീ വിലക്കി. ഇതു ചോദ്യം ചെയ്ത ശോഭനയെ ഉടമ കരണത്തടിച്ചു വീഴ്ത്തി. മകൾ നിലവിളിച്ചിട്ടും അടി നിർത്തിയില്ല. ചെരിപ്പുകൊണ്ടും അടിച്ചു.
ഉടമയ്ക്കൊപ്പം വന്ന യുവാവ് ദൃശ്യം പകർത്തിയ ആളെ കയ്യേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചു തള്ളുകയും ചെയ്തു. തന്റെ കയ്യിലിരുന്ന വള പിടിച്ചുവാങ്ങാനും മർദിച്ച സ്ത്രീ ശ്രമിച്ചതായി ശോഭന ആരോപിച്ചിരുന്നു.
ശോഭനയുടെ പരാതിയിൽ ആദ്യം ഉഴപ്പിയ മ്യൂസിയം പൊലീസ്, മൊബൈൽ ക്യാമറാ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനൊടുവിൽ കേസ് എടുക്കുകയായിരുന്നു. കഠിനമായ ദേഹോപദ്രവത്തിനാണ് കേസ്. എന്നാൽ പാർലർ ഉടമയുടെ പേര് എഫ്ഐആറിൽ ചേർക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറാകാതിരുന്നത് വിവാദമായിരുന്നു.
English Summary: Beauty parlour owner Mini arrested for attacking lady