ADVERTISEMENT

തിരുവനന്തപുരം∙ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതനായ പി.സി. ജോർജ് ഞായർ രാവിലെ ഫോർട്ട് അസി.കമ്മിഷണർ ഓഫിസിൽ ഹാജരാകാൻ പൊലീസിന്റെ നോട്ടിസ്. തൃക്കാക്കരയിൽ നാളെ ബിജെപിയുടെ പ്രചാരണത്തിനായി പോകാനിരിക്കെയാണ് അസി.കമ്മിഷണർ എസ്.ഷാജി നോട്ടിസ് അയച്ചത്. തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് നാളെ തൃക്കാക്കരയിൽ മറുപടി നൽകുമെന്ന് പി.സി. ജോർജ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകിയത്.

പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ജാമ്യം നൽകുമ്പോൾ ഹൈക്കോടതി നിർദേശിച്ചിരുന്നു. കൂടുതൽ അന്വേഷണം നടത്താനായി ഹാജരാകാനാണ് ഫോർട്ട് പൊലീസ് നിർദേശിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ലംഘനമാകുമെന്നതിനാൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാകാൻ പി.സി.ജോർജിനു കഴിയില്ല.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിനു പരാതി നൽകിയതിനെ തുടർന്ന് പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ പിന്നീട് കോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി ജാമ്യം റദ്ദാക്കി ജയിലിലേക്കയച്ചത്.

English Summary: Hate Speech: Police to quiz PC George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com